കൊച്ചി: ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നതിനുള്ള അനുമതി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിഷേധിച്ചു. ചീഫ് ജസ്റ്റിസിനെതിരായ കൃഷ്ണ ദാസിന്റെ പരാമർശം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോർണി ജനറലിന്റെ നടപടി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ അനുമതി തേടിയത്. അഭിഭാഷകനായ സുഭാഷ് എം. തീക്കാടനാണ് കോടതിയലക്ഷ്യ ഹർജി നൽകാനുള്ള നീക്കം നടത്തിയത്.
വൈദേശികമായ പല സങ്കൽപങ്ങളും ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നുമുളള കൃഷ്ണദാസിന്റെ സമൂഹമാദ്ധ്യമ പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാലിത് കോടതീയലക്ഷ്യമാണെന്ന് ആയിരുന്നു അഭിഭാഷകനായ സുഭാഷ് എം. തീക്കാടൻ ആരോപിച്ചത്. തുടർന്ന് ചീഫ് ജസ്റ്റിസിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജിയെടുക്കാൻ വേണ്ട നടപടികളിലേക്ക് അദ്ദേഹം നീങ്ങി. എന്നാൽ പരാമർശം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന വിശദീകരണമാണ് അറ്റോർണി ജനറൽ നൽകിയത്.
Comments