ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും ഓപ്പറേഷൻ താമര സജീവമായിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം. കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ഇടപെടലാണ് ഇ.പി ജയരാജനെതിരെ ഇൻഡിഗോ നടപടിയെടുക്കാൻ കാരണമെന്നും റഹീം ആരോപിച്ചു. മാദ്ധ്യമങ്ങളുമായി സംസാരിക്കവേ ആയിരുന്നു റഹീമിന്റെ പ്രതികരണം.
ഇൻഡിഗോ നടപടി സംശയകരമാണ്. സ്വാഭാവികമായ നടപടിയായി കരുതുന്നില്ല. അതിന്റെയെല്ലാം അനന്തരഫലം എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും റഹീം പറഞ്ഞു. ഇപിയെ ഒന്ന് കുത്തിനോവിക്കാൻ പറ്റുമോന്ന് നോക്കിയതാണ്. അത് ഇപിയെ അല്ല ബാധിക്കുന്നത് ഭാവിയിൽ കേരളത്തിലെ കോൺഗ്രസിനെയാണ് ബാധിക്കുക.
കേരളത്തിലെ ചില നേതാക്കൾ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സിബിഐ അന്വേഷണം നേരിടുന്ന ഒരു എംപിക്ക് കേന്ദ്രമന്ത്രിസഭയിലെ പലരുമായും സൗഹൃദമുണ്ട്. അതിന്റെ പേരിലാണ് ഇപിക്കെതിരെ നടപടി വന്നത്. എത്ര വലിയ ചങ്ങാത്തമാണ് ഇതെന്ന് മനസിലായല്ലോ എന്നും റഹീം മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ യൂത്ത് കോൺഗ്രസും കോൺഗ്രസും മറുപടി പറയേണ്ടി വരുമെന്നും റഹീം പറഞ്ഞു.
സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. അതേ സമയം തന്നെ കേരളത്തിലെ ചില നേതാക്കൾ ബിജെപിയുമായി സൗഹൃദം പുലർത്തുന്നത്. അവർ ആഗ്രഹിക്കുന്നതുപോലെ പല മന്ത്രാലയങ്ങളും കാര്യങ്ങൾ ചെയ്തുകൊടുക്കുകയാണെന്നും റഹീം ആരോപിച്ചു. നിക്ഷിപ്ത രാഷ്‌ട്രീയ താൽപര്യങ്ങൾ വെച്ചാണ് ഈ നീക്കങ്ങൾ. കേരളത്തിലെ പല എംപിമാർക്കും കേന്ദ്രത്തിലെ പല മന്ത്രാലയങ്ങളുമായും രഹസ്യ ഇടനാഴിയുണ്ടെന്നും റഹീം ആരോപിച്ചു.
Comments