മലപ്പുറം: ജപ്തി ഭീഷണി ഒഴിവായതിന് പിന്നാലെ കവളപ്പാറ സ്വദേശി കൃഷ്ണന് ഇരട്ടി ആശ്വാസം. പണം ലഭിച്ചതിന് പിന്നാലെ ആധാരവും ഭൂമി സംബന്ധമായ രേഖകളും ബാങ്ക് അധികൃതർ തിരിച്ച് നൽകിയതോടെയാണ് കൃഷ്ണന് ആശ്വാസമായത്. മുൻ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് കൃഷ്ണന്റെ ജപ്തി ഒഴിവാക്കുന്നതിനായി പണം നൽകിയത്.
നിലമ്പൂർ റീജിയണൽ ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു കൃഷ്ണന്റെ വീടിന്റെയും പുരയിടത്തിന്റെയും ആധാരം. മൂന്നര ലക്ഷം രൂപയായിരുന്നു കൃഷി ആവശ്യത്തിനായി കൃഷ്ണൻ വായ്പ എടുത്തത്. കവളപ്പാറ ഉരുൾപൊട്ടലിൽ കൃഷി പൂർണമായും നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വൻ തുക കുടിശ്ശികയായതോടെയാണ് വീടും സ്ഥലവും ജപ്തി ഭീഷണിയിലായത്.
കൃഷ്ണന്റെ ഈ ദു:രവസ്ഥ പത്രമാദ്ധ്യമങ്ങളിൽ വാർത്തയായതോടെ സുരേഷ് ഗോപി ഇടപെടുകയായിരുന്നു. ഉടനെ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മുഖാന്തിരം അദ്ദേഹം ബാങ്കിന് പണം കൈമാറി. ഇതോടെ കൃഷ്ണൻ ജപ്തി ഭീഷണിയിൽ നിന്നും കരകയറുകയും ചെയ്തു.
ഈ മാസം രണ്ടിനായിരുന്നു സുരേഷ് ഗോപി ബാങ്കിൽ പണം അടച്ചത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബാങ്ക് അധികൃതർ ചൊവ്വാഴ്ച മുഴുവൻ രേഖകളും കൃഷ്ണന് കൈമാറുകയായിരുന്നു. രേഖകൾ സന്തോഷത്തോടെ ഏറ്റുവാങ്ങിയ കൃഷ്ണൻ സുരേഷ് ഗോപിയ്‌ക്ക് നന്ദിയും പറഞ്ഞു.
Comments