കൊല്ലം: നീറ്റ് പരീക്ഷയിൽ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആന്റ് ടെക്നോളജിയിലെ ജീവനക്കാരായ എസ്.മറിയാമ്മ, കെ.മറിയാമ്മ, സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരായ ഗീതു, ജ്യോത്സന, ബീന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം ഇന്നലെ കോളേജിൽ എത്തിയും പരിശോധന നടത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി സമിതി രൂപവത്കരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്കാണ് വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്.
Comments