ഹിന്ദു വംശഹത്യ ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ മാറാട് കൂട്ടക്കൊലയുടെ 21ാം ഓർമ്മദിനം ഇന്ന്. 2003 മെയ് രണ്ടിനാണ് സമാനതകളില്ലാത്ത ക്രൂരത മാറാട് കടപ്പുറത്ത് അരങ്ങേറിയത്. കേരളത്തിന്റെ തീര പ്രദേശങ്ങളിൽ ഭീകരവാദ സംഘടനകൾ ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും, രാഷ്‌ട്രവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം നടത്തുന്നതായും സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ ആക്രമണം ഉണ്ടായത്. കടൽത്തീരത്തെ ചോരയിൽ മുക്കിയ കൂട്ടക്കുരുതിയിൽ എട്ടുപേർ കൊല്ലപ്പെടുകയും, പതിനഞ്ചു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വർഗീയകലാപത്തിന്റെ പുകമറ സൃഷ്ടിച്ചു കൊണ്ട് ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തക്കളമാക്കി തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു. സംഭവത്തിൽ 62 പ്രതികൾക്ക് മാറാട് പ്രത്യേക കോടതിയും, 24 പേർക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാൽ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷണമെന്ന ജുഡീഷ്യൽ കമ്മീഷൻ നിർദേശവും ഹൈക്കോടതി വിധിയും അട്ടിമറിക്കപ്പെട്ടു.
ഉന്നത സിപിഎം-ലീഗ് നേതാക്കളിലേക്ക് അന്വേഷണം ചെന്നെത്തുമെന്ന ഭയവും സിബിഐ അന്വേഷണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം നിരാകരിക്കാൻ കാരണമായി. സിപിഎം നേതാക്കളും, കെ മുരളീധരനും ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണത്തെ എതിർത്തു മുന്നോട്ടു വരികയും ചെയ്തു. എന്നാൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവിൽ പ്രതിഷേധം ശക്തമാക്കി. അന്നത്തെ അന്വേഷണ സംഘത്തലവൻ സി.എം പ്രദീപ് കുമാർ ഉൾപ്പെടെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു.
തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷണൽ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞു. സംഭവത്തിൽ കോൺഗ്രസ്സിന്റെ ഉന്നത നേതാവിന് വരെ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്‌ക്ക് ശേഷം അടുത്തുള്ള മാറാട് പള്ളിയിൽ നിന്നും രക്തം പുരണ്ട വാളുകൾ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസിനെ തടഞ്ഞതും, പള്ളിയിൽ രക്തക്കറ കഴുകി കളയാൻ നേതൃത്വം നൽകിയ അന്നത്തെ മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന്റെ നടപടിയും ഏറെ വിമർശനങ്ങൾക്ക് കാരണമായി.
ഹിന്ദു സംഘടനകളുടെ ആത്മസംയമനവും, വികാരങ്ങളുടെ മേൽ വിചാരം കൊണ്ടുയർത്തിയ അചഞ്ചലമായ പ്രതിരോധവും, സഹന സമരവും മൂലം കേരളത്തെ വൻ വർഗീയ കലാപത്തിന്റെ അന്തരീക്ഷത്തിൽ നിന്നും കരകയറ്റി. മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ മുന്നിൽ നിന്ന് നയിച്ച മാറാട് പ്രക്ഷോഭ സമരങ്ങൾ, ചരിത്രത്താളുകളിൽ ഹിന്ദു ഏകതയുടെയും സമര വീര്യത്തിന്റെയും ജ്വലിക്കുന്ന ഏടുകളാണ്. മതനിരപേക്ഷതയുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടേയും പേരിൽ അഭിമാനം കൊള്ളുന്ന കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിൽ മതമൗലിക വാദത്തിന്റെയും രാഷ്‌ട്രവിരുദ്ധതയുടേയും സന്ദേശം പ്രചരിപ്പിക്കപ്പെട്ടതിന്റെ ബാക്കി പത്രമായിരുന്നു മാറാട് കൂട്ടക്കൊല.