തിരുവനന്തപുരം : വിമാനത്തിൽ പ്രതിഷേധം നടത്താൻ ആസൂത്രണം ചെയ്ത വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ ആഭ്യന്തര കലഹം. ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നായി നിരന്തരം ചാറ്റുകൾ ചോരുകയാണെന്നാണ് പരാതി. ഇത പലതവണ ബോധ്യപ്പെട്ടിട്ടും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഇത് കാര്യമാക്കുന്നില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ 12 സംസ്ഥാന നേതാക്കൾ അഖലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ കത്തിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടുണ്ടെന്നും അന്നും നടപടി എടുത്തില്ലെന്നുമാണ് കത്തിൽ പറയുന്നത്.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ എൻ എസ് നുസൂർ, എസ് എം ബാലു, റിയാസ് മുക്കോളി, എസ് ജെ പ്രേംരാജ്, ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ, കെ എ ആബിദ് അലി, കെ എസ് അരുൺ, വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ, അനീഷ് കാട്ടാക്കട, പാളയം ശരത്, മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ പ്രസിഡൻഖ് ബി വി ശ്രീനിവാസന് കത്തയച്ചത്.
ഷാഫി പറമ്പിലിന് ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് കത്തിൽ ആക്ഷേപിക്കുന്നത്. ഷാഫിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്നവരുടെ തലയിൽകുറ്റം കെട്ടിവെയ്‌ക്കുന്നു. യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നടപടികളാണ് ഷാഫി സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം വാട്‌സ്ആപ്പ് ചാറ്റ് ചോർന്നതിനെക്കുറിച്ച് പോലീസിൽ പരാതി നൽകുന്നതും ആലോചനയിലുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രശ്‌നങ്ങൾ സംഘടനയ്‌ക്കകത്ത് ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മുൻ എംഎൽഎ ശബരിനാഥൻ പറഞ്ഞു.
Comments