ലണ്ടൻ: ലോകചെസ്സിലെ ഇതിഹാസ താരങ്ങളിലൊരാളായ നോർവേയുടെ മാഗ്നസ് കാൾസൺ ലോകചാമ്പ്യൻഷിപ്പിൽ നിന്നും പൂർണ്ണമായും പിന്മാറിയതായി പ്രഖ്യാപിച്ചു. ഇത്തവണത്തെ ലോകചെസ്സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് പിന്മാറ്റ തീരുമാനം അറിയിച്ചത്. താൻ ഒരു ഏകാംഗ പോരാളിയാണെന്നും മികച്ച എതിരാളികളില്ലാത്തതിനാൽ മത്സരം ഏകപക്ഷീ യവും വിരസവുമായിമാറിയെന്നുമാണ് പിന്മാറ്റകാരണമായി പറയുന്നത്.
‘എനിക്ക് ഇനി കൂടുതലായി ഒന്നും നേടാനില്ല. പ്രത്യേകിച്ച് വലിയൊരു പോരാട്ടവും നടത്താനില്ല. അതിനാൽ ലോകത്തിന് മുന്നിൽ ശക്തിയേറിയതോ ആവേശകരമായതോ ആയ ഒരു മത്സരം കാഴ്ചവയ്‌ക്കാനുമാകില്ല. ഇത് തന്റെ മത്സരിക്കാനുള്ള ആവേശത്തെ കെടുത്തിയിരിക്കുന്നു’ മാഗ്നസ് കാൾസൺ പറഞ്ഞു.
ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നെപ്പോമിനിയാച്ചിയോടാണ് ലോക ചെസ്സിൽ ഇത്തവണ ഏറ്റുമുട്ടേണ്ടിയിരുന്നത്. അഞ്ചുതവണ തുടർച്ചയായി ലോകചാമ്പ്യനായി തുടരുകയായിരുന്നു കാൾസൺ. കാൾസൺ പിന്മാറ്റം അറിയിച്ചതോടെ ലോകചെസ്സ് ഫെഡറേഷൻ ഇനി പോരാട്ടം ഇയാൻ നെപ്പോമിനിയാച്ചിയും റണ്ണറപ്പായ ചൈനയുടെ ഡിംഗ് ലിറേനുമായി തീരുമാനിക്കാനാണ് സാദ്ധ്യത.















