ന്യൂഡൽഹി: മാതൃരാജ്യം സംരക്ഷിക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീത്യാഗം ചെയ്തത് മുന്നൂറിലധികം അർദ്ധ സൈനികരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. രാജ്യസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെ എംപി കെആർഎൻ രാജേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 307 അർദ്ധ സൈനികരാണ് രാജ്യത്തിനായി ജീവൻ ബലി നൽകിയത്. ഇതിൽ ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, ശശസ്ത്ര സീമാ ബൽ, സിഐഎസ്എഫ്, അസം റൈഫിൾസ് എന്നിവയിലെ സേനാംഗങ്ങൾ ഉൾപ്പെടുന്നു. 307 ൽ 27 പേർക്ക് ജീവൻ നഷ്ടമായത് കഴിഞ്ഞ വർഷമാണ്. 2020 ൽ 39 സൈനികർക്കും, 2019 ൽ 90 സൈനികർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. 2018 ൽ 75 പേരും, 2017 ൽ 76 പേരും രാജ്യത്തിനായി ജീവൻ ബലി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് വർഷത്തിനിടെ ജീവൻ നഷ്ടമായവരിൽ 108 പേർ സിആർപിഎഫ് അംഗങ്ങളാണ്. 49 ബിഎസ്എഫ് സേനാംഗങ്ങളും, 37 ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് അംഗങ്ങളും വീരമൃത്യുവരിച്ചിട്ടുണ്ട്. ശശസ്ത്ര സീമാ ബലിലെ ഏഴ് അംഗങ്ങൾക്കും, അസം റൈഫിൾസിലെ 27 പേർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്നും നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു.
രാജ്യത്തിനായി നിരവധി അർദ്ധ സൈനികർക്ക് ജീവൻ നഷ്ടമായെന്ന റിപ്പോർട്ടുകളിൽ വാസ്തവം ഉണ്ടോയെന്നായിരുന്നു ഡിഎംകെ എംപിയുടെ ചോദ്യം.
Comments