ന്യൂഡൽഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ. ആഫ്രിക്കൻ രാജ്യമായ നമീബിയയുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഓഗസ്റ്റ് 15 ന് ആദ്യ ബാച്ചിലെ 12 ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയിൽ നിന്നും മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കും.
നമീബിയ വൈസ് പ്രസിഡന്റ് നാഗോലോ എംബൂബ കേന്ദ്ര പ്രകൃതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദ്രർ യാദവുമായാണ് ധാരണപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ,പരസ്പര ബഹുമാനം, പരമാധികാരം, സമത്വം തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വന സംരക്ഷണവും ചീറ്റപ്പുലി സംരക്ഷണവും ആണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 1952 ൽ ഛണ്ഡീഗഡിൽ അവശേഷിച്ചിരുന്ന അവസാന ചീറ്റയും വേട്ടയാടപ്പെട്ടതിനു ശേഷം ഇന്ത്യൻ വനപ്രദേശത്തേക്ക് ചീറ്റപ്പുലി വീണ്ടും പ്രവേശിക്കുന്നത് ആദ്യമായാകും.
സുപ്രീം കോടതി നിയമിച്ച വിദഗ്‌ദ്ധ സമിതിയുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഏഷ്യൻ ചീറ്റകളുടെ കേന്ദ്രമായിരുന്ന കുനോ നാഷണൽ പാർക്ക് ആഫ്രിക്കൻ ചീറ്റപ്പുലി പുനരുദ്ധാരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. നാഷണൽ പാർക്കിന്റെ നിലവിലെ വാഹകശേഷി 21 ചീറ്റകളാണ്. കുനോ വന്യജീവി ഡിവിഷന്റെ ശേഷിക്കുന്ന ഭാഗം (1,280 ചതുരശ്ര കിലോമീറ്റർ) പുനരുദ്ധാരണം വഴി ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പഠനങ്ങൾ പ്രദേശത്ത് നടന്നതിന്റെ അടിസ്ഥാനത്തിലാണ് കുനോ നാഷണൽ പാർക്ക് തിരഞ്ഞെടുത്തത്.
പ്രായോഗിക രീതിയിൽ വനം വന്യജീവി സംരക്ഷണം നടത്തുക, വന്യജീവി മേഖലയിൽ ജീവിക്കുന്ന ആളുകൾക്ക് ഉപജീവനമാർഗം കണ്ടെത്തുക, സുസ്ഥിര വികസനം തുടങ്ങിയവയും ധാരണപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പ്രശ്ന ആഘാതങ്ങളുടെ വിലയിരുത്തൽ, മലിനീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളുമായി സഹകരണം ഉണ്ടാകും. വനം വന്യജീവി പരിപാലന പരിശീലനത്തിനും സാങ്കേതിക വിദഗ്‌ദ്ധനെയും ലഭ്യമാക്കുമെന്ന് ധാരണപത്രത്തിൽ വ്യക്തമാക്കുന്നു.
കരാർ അവസാനമായി ഒപ്പിട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് പ്രാബല്യമുണ്ടാകും. അതിനുശേഷം, ആറ് മാസത്തെ രേഖാമൂലമുള്ള അറിയിപ്പ് മറ്റൊരാൾക്ക് നൽകും. തുടർന്നും കരാർ അവസാനിപ്പിക്കുന്നില്ലെങ്കിൽ തുടർച്ചയായ 5 വർഷത്തെ കാലയളവിലേക്ക് ഇത് പുതുക്കും.
Comments