കാസർകോഡ്: പട്ടികജാതി കോളനിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അറവുശാലയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിന് മുൻപിൽ മുട്ടുമടക്കി പഞ്ചായത്ത്. കാസർകോഡ് പെരിയടുക്ക എസ് സി കോളനിയിലെ അറവുശാലയ്‌ക്കെതിരെ ആയിരുന്നു പ്രതിഷേധം. കോളനിയിൽ താമസിക്കുന്നവർക്ക് മൂക്കു പൊത്താതെ വീട്ടിനുള്ളിൽ പോലും ഇരിക്കാനാകാത്ത സ്ഥിതിയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നൽകിയ ബിജെപി കാസർകോഡ് മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ പറഞ്ഞു.
പല തവണ പരാതി നൽകിയെങ്കിലും മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് ഇതെല്ലാം അവഗണിക്കുകയായിരുന്നു. ഓരോ തവണ പരാതി നൽകുമ്പോഴും ഓരോ ന്യായങ്ങൾ പറഞ്ഞ് അറവുശാല നടത്തുന്നവരെ സംരക്ഷിക്കാനായിരുന്നു ശ്രമം. അറവുശാലയുടെ നടത്തിപ്പുകാർക്ക് പേരിന് നോട്ടീസ് നൽകി തടിതപ്പുകയായിരുന്നു പതിവ്. തുടർന്നാണ് കോളനിക്കാരെയും കൂട്ടി ബിജെപി പ്രത്യക്ഷമായ പ്രതിഷേധത്തിന് ഇറങ്ങിയത്.
രണ്ട് ദിവസം പഞ്ചായത്ത് ഉപരോധിച്ചിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നലെ വൈകുന്നേരത്തിനുളളിൽ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയില്ലെങ്കിൽ നാട്ടുകാർക്കൊപ്പം അറവുശാല അടച്ചുപൂട്ടുമെന്ന് ബിജെപി അന്ത്യശാസനം നൽകിയത്. തുടർന്ന് വൈകുന്നേരം 5:45 ഓടെ പഞ്ചായത്ത് അധികൃതർ ജെസിബി വിളിച്ച് മാലിന്യം വൃത്തിയാക്കി ലൈസൻസ് ഇല്ലാത്ത അറവുശാല അടച്ചുപൂട്ടുകയായിരുന്നു.
എസ് സി കോളനി ഉൾപ്പെടുന്ന വാർഡിലെ കൗൺസിലർ സിപിഎം പ്രതിനിധിയാണ്. നിരവധി തവണ ഈ പ്രശ്‌നം കൗൺസിലർക്ക് മുൻപിൽ അവതരിപ്പിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രമീള മജൽ പറഞ്ഞു. ഇന്നലെ അറവുശാല വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർക്ക് ഒപ്പം മാത്രമാണ് കൗൺസിലർ ഈ പ്രദേശത്തേക്ക് വന്നതും.
Comments