ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക് അവസാനഘട്ടത്തിൽ ഒന്നാമതെത്തിയത് ആവേശത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഋഷിയ്‌ക്കെതിരെ വംശീയാധിക്ഷേപം രൂക്ഷമാകുന്നുണ്ടെങ്കിലും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ബോറിസ് മന്ത്രിസഭയിലെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ഈ ഇന്ത്യൻ വംശജൻ തന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് കുടിയേറിയ കുടുംബം ആണ് ഋഷിയുടെത്.
ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ലോകരാജ്യങ്ങളിൽ ഉന്നത ഭരണ പദവിയിലെത്തുന്ന ആറാമത്തെ ഇന്ത്യൻ വംശജനാകും അദ്ദേഹം. അമേരിക്ക, മൗറീഷ്യസ്,പോർച്ചുഗൽ,ഗയാന,സുരിനാം എന്നീ രാജ്യങ്ങളിലാണ് ഇന്ത്യൻ വംശജർ ഉന്നതപദവിയിൽ ഭരണം കൈയ്യാളുന്നത്.
യുഎസിന്റെ വൈസ് പ്രസിഡന്റായ കമല ഹാരിസ്, പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്,പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ,ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ,സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖി എന്നിവരാണ് ഇന്ത്യയിൽ വേരുകളുള്ള പ്രമുഖ ഭരണാധികാരികൾ.
മൗറീഷ്യസിൽ പ്രവിന്ദ് ജുഗ്നാഥിനും,പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപനും മുൻപ് ഒമ്പത് ഇന്ത്യൻ വംശജർ രാജ്യതലപ്പത്ത് ഇരുന്നിട്ടുണ്ട്. സുരിനാമിൽ ഇതിന് മുൻപ് അഞ്ച് ഇന്ത്യൻ വംശജരാണ് പ്രസിഡന്റായിരുന്നത്.ഗയാനയിൽ നാലും സിംഗപ്പൂരിൽ 3 ഉം ആളുകൾ വീതം ഉന്നതപദവിയിലിരുന്നിട്ടുണ്ട്.
ഈ രാജ്യങ്ങളെ കൂടാതെ ട്രിനിഡാഡ് ആൻഡ് ടുബാഗോ,മലേഷ്യ,ഫിജി,അയർലൻഡ്,സീഷെൽസ് എന്നീ രാജ്യങ്ങളിലെ ജനങ്ങളും തങ്ങളുടെ രാഷ്‌ട്രത്തലവനായി ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തിരുന്നു.
കൺസർവേറ്റീവ് പാർട്ടിയിലെ 137 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് അന്തിമഘട്ടത്തിലേക്ക് ഒന്നാമനായി എത്തിയത്.113 എംപിമാരുടെ പിന്തുണ നേടി വിദേശകാര്യമന്ത്രി ലിസ് ട്രസും മത്സരരംഗത്തുണ്ട്. ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ഒരു ലക്ഷത്തി അറുപതിനായിരം വരുന്ന ടോറി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഇവരിൽ ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്.
Comments