ലക്‌നൗ : ഉത്തർപ്രദേശിൽ യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ റഹ്മത്ത് ഹസനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഹിന്ദുവാണെന്ന വ്യാജേന യുവതിയുമായി അടുത്തശേഷമാണ് ഇയാൾ മതപരിവർത്തനം നടത്തിയത്.
2018 ൽ വിവാഹിതയായ യുവതിയ്‌ക്ക് രണ്ട് വയസ് പ്രായമുള്ള കുഞ്ഞുണ്ട്. കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ യുവതിയെ ഇവരുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതിയും കുഞ്ഞും ഭിക്ഷയാചിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പത്ത് മാസം മുൻപ് പണത്തിനായി യാചിക്കുന്നതിനിടെയാണ് റഹ്മത്ത് ഹസനെ ആദ്യമായി കണ്ടത്. അയാൾ ഇവരെ സമീപിച്ച് പണം നൽകുകയായിരുന്നു. തുടർന്ന് യുവതിയുമായി അടുപ്പത്തിലായി. ഇവരെ സഹായിക്കാനെന്ന വ്യാജേന ഹിന്ദുവാണെന്ന് പറഞ്ഞ് ഇയാൾ അടുത്ത് കൂടി. യുവതിയെയും കുഞ്ഞിനെയും റഹ്മത്ത് സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു.
പിന്നീടാണ് ഇയാൾ മുസ്ലീമാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ വീടുവിട്ടിറങ്ങാനൊരുങ്ങിയ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി സുന്നത്തിന് ഇരയാക്കി. യുവതിയെയും ഭീഷണിപ്പെടുത്തി മതം മാറ്റി വിവാഹം കഴിച്ചു.
എന്നാൽ വിവാഹ ശേഷം ഇയാൾ ഇവരെ ഒറ്റയ്‌ക്കാക്കി കടന്നുകളയുകയായിരുന്നു. യുവതി റഹ്മത്തിനെ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ ഇയാൾ നിരന്തരം ഉപദ്രവിച്ചു. ഹിന്ദു സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റഹ്മത്ത് ഹസനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Comments