ന്യൂഡൽഹി: അവിവാഹിതയായ സ്ത്രീക്ക് 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഈ ബോർഡിനാണ് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്.
യുവതിയുടെ ജീവന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തി ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. അവിവാഹിതയായ സ്ത്രീയാണെന്നതിന്റെ പേരിൽ ഹർജിക്കാരിക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു.
‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി’ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേസിൽ നേരത്തെ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തള്ളിയാണ് സുപ്രീം കോടതിയുടെ പ്രഖ്യാപനം. യുവതി വിവാഹം ചെയ്തിട്ടില്ലെന്ന കാരണത്താൽ ഗർഭച്ഛിദ്രം നിഷേധിക്കരുതെന്ന് വ്യക്തമാക്കിയായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.
രാജ്യത്തെ മെഡിക്കൽ ടെർമിനേഷൻ പ്രഗ്നൻസി ആക്ട് പ്രകാരം 20 ആഴ്ചയ്‌ക്ക് മുകളിലുള്ള ഗർഭം അലസിപ്പിക്കാൻ അനുവാദമില്ല. എന്നാൽ അസാധാരണ സാഹചര്യത്തിൽ കോടതിയിൽ നിന്നും അനുമതി തേടാവുന്നതാണ്. ഇത് കണക്കിലെടുത്ത് യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥ ചൂണ്ടിക്കാട്ടി കോടതി ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. അവിവാഹിതയും 25-കാരിയുമായ മണിപ്പൂരിൽ നിന്നുള്ള യുവതിയായിരുന്നു 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയത്.
Comments