ബീജിംഗ്:അതിർത്തിയിലെ സൈനിക പിന്മാറ്റത്തിലൂന്നി ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആവശ്യങ്ങളെ തള്ളുന്ന ചൈന സൈനിക പരിശീലനങ്ങളുടെ വീഡിയോ പുറത്തുവിട്ട് വീണ്ടും പ്രകോപനത്തിന്. ചൈനയുടെ സേനാവിഭാഗം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പാംഗോംഗ് തടാകക്കരയിലെ ക്യാമ്പിലും പരിസരത്തും നടക്കുന്ന പരിശീലന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആയുധ പ്രഹരശേഷിയുള്ള സി-10 ഹെലികോപ്റ്ററുകളുടെ പരിശീലനമാണ് കൂടുതലായി നടന്നിരിക്കുന്നത്.
ഹിമാലയൻ അതിർത്തികളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും മുൻപും ചൈന പറത്തിയിട്ടുണ്ട്. എന്നാൽ യുദ്ധവിമാനങ്ങളുടെ പരിശീലന വീഡിയോ പങ്കുവെയ്‌ക്കുക വഴി ഇന്ത്യയുടെ അതിർത്തി സേനകളെ വെല്ലുവിളിക്കുകയാണെന്നും പ്രതിരോധ വിദഗ്ധർ കണക്കുകൂട്ടുന്നു. അന്താരാഷ്‌ട്ര തലത്തിൽ ലഡാക് മേഖല എന്നും തർക്കപ്രദേശമാണെന്ന് വരുത്തിതീർക്കാനാണ് ചൈനയുടെ ആത്യന്തിക ശ്രമമെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു.
പിഎൽഎയുടെ സിൻജിയാംഗ് കമാന്റിന്റെ കീഴിലെ പരിശീലനങ്ങളാണ് വീഡിയോ യിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലെ തടാകമെന്ന് പേരുള്ള പാഗോംഗിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തവും സ്ഥിരവുമായ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചുകൊണ്ടാണ് ജാഗ്രത വർദ്ധിപ്പിച്ചിരിക്കുന്നത്. 4350 മീറ്റർ ഉയരത്തിലാണ് ലഡാക്കിലെ അതിർത്തി സ്ഥിതി ചെയ്യുന്നത്.
Comments