ജയ്പൂർ: രാജസ്ഥാനിലെ ജയ്സൽമറിലെ ശ്രീ തനോട്ട് കോംപ്ലക്സ് വിനോദ സഞ്ചാരകേന്ദ്രമാക്കാനൊരുങ്ങി കേന്ദ്ര ടൂറിസ മന്ത്രാലയം. പദ്ധതിയ്ക്കായി 17.67 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. നിരവധി യുദ്ധ ചരിത്രങ്ങളും സാംസ്കാരിക പൈതൃകവും ഉറങ്ങുന്ന അതിർത്തി മേഖലയിലെ മരുഭൂമി പ്രദേശം വിനോദ സഞ്ചാരികളുടെ മുഖ്യ ആകർഷണമാകും.
കേന്ദ്ര ഏജൻസികളും ബോർഡർ സെക്യൂരിട്ടി ഫോഴ്സും സംയുക്തമായി നടത്തുന്ന വികസന പദ്ധതികൾ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ മെച്ചപ്പെടുത്തും. സ്ഥലം സന്ദർശിക്കാൻ എത്തുന്നവർക്ക് അതിർത്തി മേഖലയിലെ ജനജീവിതവും സുരക്ഷ സേനയുടെ പരിശ്രമങ്ങളും മനസിലാക്കാൻ കഴിയും. കോംപ്ലക്സിനെ വിനോദ കേന്ദ്രമാക്കുന്നതോടെ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നും ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഗായത്രി റത്തൂർ വ്യക്തമാക്കി.
ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മേൽനോട്ട ചുമതല ബിഎസ്എഫിനാണ്. സഞ്ചാരികൾക്കായി സേനയുടെ ആയുധങ്ങളുടെ പ്രദർശനവും സജ്ജമാക്കും. കുട്ടികളുടെ കളി സ്ഥലം, പാർക്കിംഗ് ഏരിയ, സൗരോർജ്ജ നിർമിത തെരുവ് വിളക്കുകൾ, സുരക്ഷാസംവിധാനങ്ങൾ, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉണ്ടാകും.
സുവർണ്ണ നഗരമെന്ന് അറിയപ്പെടുന്ന ജയ്സൽമർ അന്താരാഷ്ട്ര വിനോദ സഞ്ചാര ആകർഷണ മേഖലയാണ്. ലോംഗേവാല ഇന്ത്യയുടെ പ്രധാന അതിർത്തി മേഖലയും വിനോദ സഞ്ചാര കേന്ദ്രവുമാണ്. കോംപ്ലക്സിന് അടുത്തുള്ള താനോട്ട് ക്ഷേത്രത്തിൽ പ്രതിദിനം 3000 ത്തോളം ഭക്തരാണ് ദർശനത്തിനെത്തുന്നത്. വിനോദ സഞ്ചാര മേഖലയിലെ വികസനം ഗുണം ചെയ്യുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Comments