ന്യൂഡൽഹി: 15-ാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ച് രാഷ്‌ട്രീയ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എത്തിവർ വിജയമുറപ്പിച്ച ഉടൻ തന്നെ മുർമുവിനെ സന്ദർശിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
ഗോത്രവർഗ സമൂഹ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ വിജയമെന്നാണ് ഷാ പറഞ്ഞത്. സാധാരണ കുടുംബത്തിൽ ജനിച്ച മുർമു വലിയ വിജയം കൈവരിച്ചത് അഭിമാന നിമിഷമാണെന്നും കൂട്ടിച്ചേർത്തു. ദുരിത സാഹചര്യങ്ങളിൽ പതറാതെ മുന്നിട്ട് നിന്ന അവർ ജനാധിപത്യത്തിന്റെ കരുത്തിനും നിസ്വാർത്ഥ സേവനത്തിനും ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു.
പാവപ്പെട്ടവരുടെ പട്ടികയിൽ നിന്നും പരമോന്നത ഭരണഘടന പദവി വരെ എത്തിയ മുർമുവിന് അഭിനന്ദനമെന്നാണ് രാജ്‌നാഥ് സിംഗ് അറിയിച്ചത്. ഗ്രാമങ്ങളുടെയും ചേരികളുടെയും പൊതുക്ഷേമത്തിനായി നിരന്തരം പരിശ്രമിച്ചിരുന്നതായും സിംഗ് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിനെയാണ് വിജയം അർത്ഥമാക്കുന്നത്.
രാജ്യത്തിന്റെ പ്രതീക്ഷയാണ് മുർമുവെന്നാണ് അവരുടെ വീട് സന്ദർശിച്ച ലോക് സഭ സ്പീക്കർ ഓം ബിർല പറഞ്ഞത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കാര്യക്ഷമതയുള്ള പ്രഥമ വനിത ആയിരിക്കും മുർമു എന്ന ആത്മവിശ്വാസമാണ് മായാവതി പ്രകടിപ്പിച്ചത്.
Comments