ന്യൂഡൽഹി : കോൺഗ്രസ് ഉന്നത നേതാക്കളുടെ പേര് പറഞ്ഞ് പാർട്ടിയിലെ മറ്റ് പ്രവർത്തകരും പ്രാദേശിക നേതാക്കളും ഏറെ സമ്പാദിച്ചുകഴിഞ്ഞെന്ന് കോൺഗ്രസ് നിയമസഭാംഗം കെ ആർ രമേശ് കുമാർ. പ്രതിപക്ഷം എന്ന നിലയിൽ പ്രതിഷേധം നടത്തിയില്ലെങ്കിൽ നമുക്ക് ഭക്ഷണം കഴിക്കാൻ പോലും ഇനി സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ്. മുതിർന്ന നേതാക്കളുടെ പേര് പറഞ്ഞ് കോൺഗ്രസിൽ വൻ അഴിമതികൾ നടന്നിട്ടുണ്ടെന്ന് പരസ്യമായി തുറന്ന് സമ്മതിക്കുകയായിരുന്നു കർണാടക മുൻ സ്പീക്കർ.
ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പേര് പറഞ്ഞ് രണ്ടും മൂന്നും തലമുറയ്‌ക്ക് ജീവിക്കാനുള്ളത് നാം നേടിക്കഴിഞ്ഞു. ഇനിയും സോണിയയ്‌ക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ പോരാടിയില്ലെങ്കിൽ, ഭാവിയിൽ നമുക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെയാകും എന്ന് കുമാർ പറഞ്ഞു.
വെളിപ്പെടുത്തലിന് പിന്നാലെ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. പണ്ട് കോൺഗ്രസ് ദാരിദ്ര്യ നിർമാർജനത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ ജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അഴിമതിക്കേസിൽ കുടുങ്ങിയ നേതാവിനെ സംരക്ഷിക്കാൻ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. സോണിയയുടെ ഗുണ്ടകളിൽ നിന്ന് നല്ലപെരുമാറ്റം പ്രതീക്ഷിക്കാൻ കഴിയുമോ എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി സി എൻ അശ്വന്ത് നാരായൺ ചോദിച്ചു
രമേഷ് കുമാർ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് കർണാടക മന്ത്രി ശങ്കർ പാട്ടീൽ മുനേനക്കൊപ്പയും പറഞ്ഞു. നെഹ്റുവിന്റെ കാലം മുതൽ പാർട്ടി എങ്ങനെയാണ് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ പകൽക്കൊള്ള മൂലമാണ് ഇന്ന് കോൺഗ്രസ് മുക്ത ഭാരതം എന്ന സാഹചര്യം ഉണ്ടായത് എന്ന് അദ്ദേഹം പരിഹസിച്ചു.
Comments