പ്രതാപ്ഗഢ്: കുട്ടികളും വൃദ്ധരും ഉൾപ്പെടെ ഉള്ളവർക്ക് പരസ്യമായി റൈഫിൾ ഉപയോഗിക്കാൻ പരിശീലനം നൽകി വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ട് പേരെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ ഇന്തസാർ ഹുസൈൻ, ഗുൽസാർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. പരിശീലനത്തിന് ഉപയോഗിച്ച റൈഫിളും പോലീസ് കണ്ടെടുത്തു.
പ്രതാപ്ഗഢ് ജില്ലയിലെ ഇബ്രാഹിംപൂരിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പ്രതാപ്ഗഢ് എഎസ്പി ഡോക്ടർ എസ് പി സിംഗ് അറിയിച്ചു. ഹബീബി എന്നയാളാണ് യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രാഷ്‌ട്രീയ പശ്ചാത്തലവും സമുദായത്തിലെ സ്വാധീനവും പോലീസ് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ആയുധ പരിശീലനം നടത്തുന്നതിന്റെ വിശദാംശങ്ങൾ ഉള്ളത്. യുവാക്കൾ മാറി മാറി റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്നത് വീഡിയോയിൽ കാണാം. കൊച്ചു കുട്ടികൾ വരെ ഇത് നോക്കി നിൽക്കുന്നതും വീഡിയോയിൽ ഉണ്ട്.
Comments