പുരി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിവാദ്യമർപ്പിച്ച് പുരി കടൽത്തീരത്ത് മണൽ ശിൽപ്പമൊരുക്കി ശിൽപ്പി സുദർശൻ പട്നായിക്. ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ ശിൽപ്പത്തിൽ ദ്രൗപദി മുർമുവിനെയും രാഷ്‌ട്രപതി ഭവനും ചിത്രീകരിച്ചിട്ടുണ്ട്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ 2,824 വോട്ടുകളാണ് ദ്രൗപദി മുർമു നേടിയത്. 6,76,803 ആണ് വോട്ട് മൂല്യം. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് 1,877 വോട്ടുകൾ ലഭിച്ചു. വോട്ട് മൂല്യം 3,80,177 ആണ്.
ഫലപ്രഖ്യാപനത്തെ തുടർന്ന് രാജ്യസഭാ സെക്രട്ടറി ജനറലും റിട്ടേണിംഗ് ഓഫീസറുമായ പി സി മോദി, തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച ഔദ്യോഗിക രേഖ ഡൽഹിയിലെ വസതിയിലെത്തി ദ്രൗപദി മുർമുവിന് കൈമാറി. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും ദ്രൗപദി മുർമുവിനെ വസതിയിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു.
രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് കക്ഷി രാഷ്‌ട്രീയ ഭേദമെന്യെ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമു അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും പ്രതീക്ഷയുടെ കിരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാമ്നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
Comments