ഡൽഹി: രാജ്യത്തെ പുതിയ വിമാന കമ്പനിയായ ആകാശ എയർ ഓഗസ്റ്റ് 7 മുതൽ വാണിജ്യ ഫ്ലൈറ്റുകൾ ആരംഭിക്കും. മുംബൈ- അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഇന്ത്യയിലെ എട്ടാമത്തെ ഡൊമസ്റ്റിക് വിമാന സർവീസ് ആയിരിക്കും ആകാശ എയർ.
ഓഗസ്റ്റ് 13 മുതൽ ബംഗലൂരു- കൊച്ചി റൂട്ടിൽ ഫ്ലൈറ്റുകൾ ആരംഭിക്കും. സമയക്രമം കമ്പനി ഉടൻ പ്രസിദ്ധീകരിക്കും. 737 മാക്സ് വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. ഒരു വിമാനം ബോയിംഗ് കമ്പനിയിൽ നിന്നും ആകാശ എയർ വാങ്ങിയിട്ടുണ്ട്. അടുത്ത വിമാനം ഉടൻ എത്തുമെന്ന് കമ്പനി അറിയിച്ചു.
ക്രമാനുഗതമായി സേവനങ്ങൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രാകേഷ് ജുൻജുൻവാലയുടെ മേൽനോട്ടത്തിലുള്ള കമ്പനിയാണ് ആകാശ എയർ. ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാർദ്ദപരവും ഏത് സമയത്തും ആശ്രയിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ സർവീസ് ആയിരിക്കും തങ്ങളുടേത് എന്നതാണ് കമ്പനിയുടെ അവകാശവാദം.
ഫ്ലൈറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതി കഴിഞ്ഞ ഓഗസ്റ്റിൽ കമ്പനിക്ക് ലഭ്യമായിരുന്നു. ഓരോ മാസവും വിമാനങ്ങളുടെ എണ്ണം കൂടും. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 18 വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. തുടർന്ന്, ഓരോ വർഷവും 12 മുതൽ 14 വരെ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ സർവീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
Comments