ന്യൂഡൽഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2്020ലെ മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപർണയ്‌ക്കും സൂര്യയ്‌ക്കും അംഗീകാരം. താനാ ജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവ്ഗണിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. സൂരരൈ പോട്രാണ് മികച്ച ചിത്രം.
അയ്യപ്പനും കോശിയിലെയും അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോൻ സ്വന്തമാക്കി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രമായി. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമർശവും നേടി. സച്ചിയാണ് മികച്ച സംവിധായകൻ ( അയ്യപ്പനും കോശിയും).
താനാ ജിയാണ് മികച്ച ജനകീയ ചിത്രം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം അനീഷ് നാടോടിയ്‌ക്ക് ലഭിച്ചു (കപ്പേള).
നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുളള പുരസ്‌കാരം നിഖിൽ എസ് പ്രവീണിന് ലഭിച്ചു ( ശബ്ദിക്കുന്ന കലപ്പ). നന്ദന്റെ ഡ്രീമിംഗ് ഓഫ് വേഡ്‌സാണ് മികച്ച വിദ്യാഭ്യാസ ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഘട്ടനത്തിന് മികച്ച സംഘട്ടത്തിനുള്ള പുരസ്‌കാരം മാഫിയ ശശിയ്‌ക്ക് ലഭിച്ചു. സിനിമാ രംഗത്തെ മികച്ച പുസ്തകങ്ങളിൽ അനൂപ് രാമകൃഷ്ണന്റെ ‘എം.ടി അനുഭവങ്ങളുടെ കഥ’ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ജി.വി പ്രകാശ് ആണ് സംഗീത സംവിധായകൻ (സൂരരൈ പോട്ര്). മദ്ധ്യപ്രദേശ് ആണ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
13 സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി മാറ്റുരച്ചത്. ആറ് വിഭാഗങ്ങളിലായായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. ഫീച്ചൽ ഫിലിം കാറ്റഗറിയിൽ 28 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ കാറ്റഗറിയിൽ 22 പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
Comments