ന്യൂഡൽഹി: മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, സംഗീതം എന്ന കലയുടെ തനത് വക്താവാണ്. സിനിമാ ഗാനങ്ങളുടെ സ്വാഭാവിക ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ഗ്രാമീണ നൈർമ്മല്യത്തിന്റെ ആ ശുദ്ധതാളം. പ്രകൃതിയുടെ നൈസർഗികതയും ഗോത്രതാളത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയുടെ സ്വാഭാവിക ലാളിത്യവും മകുടം ചാർത്തുന്ന യഥാർത്ഥ കലാകാരിയാണ് നഞ്ചിയമ്മ. പ്രകൃതി മാതാവിന്റെ വരദാനം കണ്ഠനാളികളിൽ ഏറ്റുവാങ്ങിയ മലയാളത്തിന്റെ സ്വന്തം പാട്ടമ്മ.
അട്ടപ്പാടി സ്വദേശിയാണ് ആദിവാസി കലാകാരിയായ നഞ്ചിയമ്മ. ആദിവാസി വിഭാഗമായ ഇരുള സമുദായത്തിൽ നിന്നുമുള്ള നഞ്ചിയമ്മ ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനേതാവുമായ അട്ടപ്പാടി സ്വദേശി പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നഞ്ചിയമ്മയുടെ ആദ്യ സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.
കാർഷിക വൃത്തി ചെയ്തും ആടുമാടുകളെ മേയ്ച്ചുമാണ് നഞ്ചിയമ്മ ഉപജീവനം നടത്തുന്നത്. ജോലികൾക്കിടയിൽ സദാസമയവും പാട്ടുമുണ്ടാകും. ഒരു സംഗീത കോളേജിലെയും സംഗീത ഗുരുക്കന്മാരുടെയും എൻറോൾമെന്റ് രജിസ്റ്ററിൽ ഈ കലാകാരിയുടെ ഹാജർ ഉണ്ടാകില്ല. പ്രകൃതിയാണ് എല്ലാ അർത്ഥത്തിലും നഞ്ചിയമ്മയുടെ ഗുരു. ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം.
നഞ്ചിയമ്മ തന്നെ എഴുതിയ ഗാനങ്ങളാണ് ജെയ്ക്സ് ബിജോയിയുടെ ഈണത്തിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ‘കളക്കാത്ത സന്ദനമേറം‘ എന്ന ഗാനം, ചിത്രം റിലീസ് ആകുന്നതിന് മുൻപേ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തതാണ്. ചിത്രത്തിലെ വൈകാരികമായ ഒരു രംഗത്തിൽ പശ്ചാത്തല സംഗീതം ഇല്ലാതെ ഉൾപ്പെടുത്തിയ ‘ദൈവമകളേ‘ എന്ന നഞ്ചിയമ്മയുടെ ഗാനം വല്ലാത്ത ഒരു ആസ്വാദന തലത്തിലേക്കാണ് തിയേറ്ററിൽ പ്രേക്ഷകനെ കൊണ്ടു പോകുന്നത്. സച്ചി എന്ന സംവിധായകന്റെ മികവ് കൂടിയാണ് ആ രംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദൈവമകളേ എന്ന ഗാനം എപ്പോൾ പാടിയാലും പാടി തീരുമ്പോൾ താൻ കരയാറുണ്ട് എന്ന് നഞ്ചിയമ്മ പറയുന്നു. നഞ്ചിയമ്മയുടെ ശുദ്ധ സംഗീതം ഹൃദയം കൊണ്ട് ആസ്വദിക്കുന്നവരുടെ കണ്ണുകളും ഈറനണിയിക്കുന്നതാണ് ആ ആലാപനത്തിന്റെ നൈർമ്മല്യം.
ദേശീയ പുരസ്കാര നിർണ്ണയങ്ങളെ രാഷ്‌ട്രീയമായി വിമർശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ചലച്ചിത്ര നിരൂപകർക്കുള്ള മറുപടി കൂടിയാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ. അർഹിക്കുന്നവരുടെ കൈകളിൽ അംഗീകാരങ്ങൾ എന്നായാലും എത്തിപ്പെടുക തന്നെ ചെയ്യും എന്ന സന്ദേശമാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നൽകുന്നത്. ഹൃദയത്തിൽ സച്ചിയുടെ ഓർമ്മകളും പേറി, രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ കൈകളിൽ നിന്നും മലയാളത്തിന്റെ പാട്ടമ്മ ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നത് ഇപ്പോഴേ ഭാവനയിൽ കണ്ട് കാത്തിരിക്കുകയാണ് ആസ്വാദന ലോകം.
Comments