68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിൽ മികച്ച നടൻ എന്ന പുരസ്കാരം പങ്കിട്ടെടുത്ത് സുര്യയും അജയ് ദേവഗണും. ‘സൂരറൈ പോട്ര് ‘ എന്ന സിനിമയിലെ പ്രകടനത്തിനാണ് സൂര്യ തിരഞ്ഞെടുക്കപ്പെട്ടത്. ‘താനാജി- ദി അണ്‍സങ് വാരിയര്‍’ എന്ന സിനിമയിലൂടെ അജയ് ദേവഗണും തിരഞ്ഞെടുക്കപ്പെട്ടു. അവസാനഘട്ടത്തിൽ ഇരുവരും തമ്മിൽ വലിയ മത്സരമാണ് നടന്നത്. ജൂറിയെ സംബന്ധിച്ച് ഒരു നടനെ മാത്രം തിരഞ്ഞെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അവസാനം ഇരു നടന്മാർക്കും മികച്ച നടനുള്ള പുരസ്ക്കാരം ജൂറി നൽകുകയായിരുന്നു.
ഇന്ത്യയിലെ ആദ്യ ജെറ്റ് എയർലൈനായി അറിയപ്പെടുന്ന എയർ ഡെക്കാന്റെ സ്ഥാപകൻ ക്യാപ്ടൻ ജി.ആർ . ഗോപിനാഥിന്റെ ആത്മകഥ ’സിംപ്ലി ഫ്ളൈ എ ഡെക്കാൻ ഒഡീസി”എന്ന പുസ്തകത്തെ ആധാരമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമാണ് ‘സൂരറൈ പോട്ര് ‘. ചിത്രത്തിൽ നെടുമാരൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് സുര്യ കാഴ്ച വെച്ചത്. ഒ ടി ടി റിലീസായി എത്തിയ സിനിമ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ പുറത്തുനിന്നും സൂര്യയെ തേടി അഭിനന്ദന പ്രവാഹങ്ങൾ എത്തിയിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ‘സൂരറൈ പോട്രിനുണ്ട്. ഷാംങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. മികച്ച നടൻ, മികച്ച ചിത്രം, മികച്ച നടി എന്നിങ്ങനെ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി സൂരറൈ പോട്ര്.
ഭാരതത്തിന്റെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജാവിന്റെ ഇടംകൈ ആയിരുന്ന സുബേദാര്‍ താനാജി മലുസരെ എന്ന യോദ്ധാവിന്റെ പോരാട്ടം ചിത്രീകരിച്ച സിനിമയായിരുന്നു ‘താനാജി- ദി അണ്‍സങ് വാരിയര്‍’. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിയന്ത്രണത്തില്‍ അയാളുടെ അടുത്ത അനുയായിയായ ഉദയ് ഭാന്റെ നേതൃത്വത്തില്‍ സുരക്ഷിതമായിരുന്ന കൊണ്ടാന കോട്ട ശിവാജിക്ക് വേണ്ടി താനാജിയും സൈന്യവും പിടിച്ചെടുക്കുന്നതാണ് ഈ ചരിത്ര സിനിമയുടെ ഇതിവൃത്തം. പോരാട്ടത്തില്‍ വലംകൈ നഷ്ടപ്പെട്ടെങ്കിലും ഇടംകൈയ്യാല്‍ ഉദയ് ഭാനെ കൊലപ്പെടുത്തി മുഗള്‍പതാക വലിച്ചെറിഞ്ഞു കളഞ്ഞിട്ട് പകരം മറാത്താ സാമ്രാജ്യത്തിന്റെ പ്രതീകമായ ഭഗവധ്വജം സ്ഥാപിച്ചു കഴിഞ്ഞാണ് താനാജി മരണത്തിന് കീഴടങ്ങുന്നത്. സിനിമയിൽ താനാജിയായി വേഷമിട്ട അജയ് ദേവ്ഗൺ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അജയ് ദേവഗണിന് മൂന്നാമത്തെ ദേശീയ പുരസ്ക്കാരമാണ് ലഭിക്കുന്നത്.
Comments