ബംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മകനും നേതാവുമായ വിജയേന്ദ്ര മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മത്സരത്തിൽ ശിവമോഗ ജില്ലയിലെ ശികാരിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്നും വ്യക്തമാക്കി.
മകൻ വിജയേന്ദ്രയ്‌ക്കായി തന്റെ നിയോജക മണ്ഡലം വിട്ടുകൊടുക്കുകയാണ്. വൻ ഭൂരിപക്ഷത്തോടെ മകനെ വിജയിപ്പിക്കണൈമന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി പദത്തിനായി കൊമ്പുക്കോർക്കുകയാണ്. എന്നാൽ ബിജെപി അതിന് അനുവദിക്കില്ലെന്നും കർണാടകയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
1970 ൽ ശിക്കാരിപുരത്ത് ആർഎസ്എസ് യൂണിറ്റിന്റെ സെക്രട്ടറിയായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980ൽ ശിക്കാരിപുര ബിജെപി താലൂക്ക് യൂണിറ്റ് പ്രസിഡന്റായും 1985ൽ ബിജെപിയുടെ ഷിമോഗ ജില്ലാ ഘടകത്തിന്റെ അധ്യക്ഷനവുകയും ചെയ്തു. 1988ൽ കർണാടക സംസ്ഥാന ബിജെപി അധ്യക്ഷനായി.1983, 1985, 1989, 1994, 2004, 2008, 2013, 2018 വർഷങ്ങളിൽ ശിക്കാരിപുരത്തിന്റെ എംഎൽഎ ആയിരുന്നു. 2014ൽ ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007 നവംബർ 12 മുതൽ നവംബർ 19 വരെയും 2008 മേയ് 30 മുതൽ ജൂലൈ 31 വരെയും 2018 മെയ് 17 മുതൽ മെയ് 19 വരെ കർണാടക മുഖ്യമന്ത്രി പദവും അലങ്കരിച്ചു.















