ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ചൈനീസ് അതോറിറ്റികളുമായി നിരന്തര ചർച്ചകളിൽ ഏർപ്പെടുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
മാർച്ച് 25 നും ജൂലൈ 7 നും നടന്ന കൂടിക്കാഴ്ചകളിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഈ വിഷയം ചർച്ച ചെയ്തായി മന്ത്രി വ്യക്തമാക്കി. പരീക്ഷാണാടിസ്ഥാനത്തിൽ നിശ്ചിത എണ്ണം വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് അയക്കാമെന്ന് വാങ് യി അറിയിച്ചിരുന്നു.
പഠനം പൂർത്തിയാക്കാൻ താൽപര്യപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവര ശേഖരണം ഇന്ത്യൻ എംബസി നടത്തിയിരുന്നു. ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ചൈനയ്‌ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന പൂർത്തികരണത്തിനായി വിവിധ വഴികളിലൂടെ ശ്രമിക്കുന്നതായി മുരളീധരൻ വ്യക്തമാക്കി.ഇതിനായി ഇരു രാജ്യങ്ങളും ഈ വിഷയത്തിൽ പരസ്പര ചർച്ചകൾ നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം ഇന്ത്യൻ പൗരന്മാർക്കുള്ള വിസ നയം ചൈനീസ് എംബസി പുതുക്കിയിരുന്നു.ജോലി പുനരാരംഭിക്കുന്നതിനായി എത്താൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ചൈന വീസ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. യുക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം തുടരുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments