കർണ്ണാടകയിലെ ചിക്കമംഗളൂരുവിൽ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന നാല് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. കൈരുൾ, രുഹാൽ, മോമിൻ, മുർ സലീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ അനധികൃതമായി സ്ഥലത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ചിക്കമംഗളൂരുവിൽ തങ്ങുന്നതായി സൂചന ലഭിച്ച കർണാടക പൊലീസ് ഇവർ ജോലി ചെയ്യുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയെന്നാണ് പ്രാഥമിക വിവരം. ബംഗ്ലാദേശി പൗരന്മാർ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനായി പ്രാദേശിക ഐഡി കാർഡുകൾ വാങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള കൂടുതൽ അനധികൃത കുടിയേറ്റക്കാർ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ടോയെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇവർ എങ്ങനെയാണ് ചിക്കമംഗളൂരുവിൽ എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ വഴിയാണ് ഈ അനധികൃത കുടിയേറ്റക്കാർ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടക പോലീസ് സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ സമാനമായ നടപടികൾ ആരംഭിച്ചിരുന്നു. കർണാടകയിലെ രാമനഗർ ജില്ലയിൽ ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന അനധികൃത ബംഗ്ലാദേശി പൗരന്മാരെ പോലീസ് കണ്ടെത്തി. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിൽ പലരെയും കസ്റ്റഡിയിലെടുത്ത് ബെംഗളൂരുവിലെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു.
Comments