തിരുവനന്തപുരം : എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആക്രമണം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞ മാസമാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലെത്തിയവർ സ്‌ഫോടക വസ്തു എറിയുന്നത്. പിന്നാലെ കോൺഗ്രസും ,എൽ ഡി എഫും സംഭവത്തിൽ പരസ്പരം പഴിചാരി. 24 മണിക്കൂറിനുള്ളിൽ കേസ് അന്വേഷിക്കാൻ പ്രത്യേക 12 അംഗസംഘത്തെ നിയോഗിച്ചെങ്കിലും അക്രമിയെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അക്രമിയുടെ മുഖമോ,സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പർ പ്‌ളേറ്റോ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് എകെജി സെന്ററിന് നേരെ സമൂഹമാദ്ധ്യമത്തിൽ പ്രതിഷേധം ഉയർത്തിയ ആളുകളെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്ത ഇവരെയും വിട്ടയച്ചു.
ശേഷം അന്വേഷണം അക്രമി സഞ്ചരിച്ച ഡിയോ സ്‌കൂട്ടർ സ്‌കൂട്ടർ കേന്ദ്രീകരിച്ചായി. അതിലും ഉദ്യോഗസ്ഥർക്ക് പരാജയപ്പെടെണ്ടിവന്നു. അതിനിടെ സ്ഫോടക വസ്തു ബോംബല്ലെന്നും ഏറു പടക്കം പോലുള്ള വീര്യം കുറഞ്ഞതാണെന്നുമുള്ള ഫോറൻസിക് റിപ്പോർട്ടും പുറത്തു വന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാർ ജില്ലയിലെ പടക്ക നിർമ്മാണ ശാലകളിൽ പരിശോധന നടത്തി. എന്നാൽ ഒരു തുമ്പും ഇതിൽ നിന്നും സംഘത്തിന് ലഭിച്ചില്ല. ശേഷം മൊബൈൽ ടവർ കേന്ദ്രീകരിച്ചായി അന്വേഷണം . ഇതിലും ഉദ്യോഗസ്ഥർക്ക് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.അതേസമയം മൊബൈൽ ടവറുകളിൽ നിന്നുള്ള തെളിവുകൾ പോലീസ് കൃത്യമായി പരിശോധിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.
Comments