തിരുവനന്തപുരം: പി.കെ ശ്രീമതിയ്‌ക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കൺവീനർ ഇപി ജയരാജന് മികച്ച ഹാസ്യനടന്റെയും അവാർഡുകൾ നൽകണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. സ്വന്തം ഓഫീസ് കത്തിച്ച് ഇരവാദം കളിക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്ന് അദ്ദേഹം ആരോപിച്ചു. അഭിമാന ബോധമുള്ളവർക്ക് കേരളാ പോലീസിൽ തുടരാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും ഈ അവസ്ഥയ്‌ക്ക് കാരണം ആഭ്യന്തരമന്ത്രി കസേരയിൽ ഇരിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനക്കമ്പനി യാത്രാ വിലക്കേർപ്പെടുത്തിയത് പോലെ ഇനിയുള്ള കാലം പടക്കം വാങ്ങുന്നതിനും പൊട്ടിക്കുന്നതിനും ഇപി ജയരാജന് കോടതികൾ വിലക്കേർപ്പെടുത്തണമെന്ന് സുധാകരൻ പരിഹസിച്ചു. അങ്ങനെ ചെയ്താൽ സിപിഎം ഓഫീസ് ജീവനക്കാർക്ക് ഭയപ്പെടേണ്ടതില്ലെന്നും നേതാക്കന്മാർക്ക് കുലുങ്ങാതെ പുസ്തകം വായിക്കാമെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മൂർച്ച കൂടുംതോറും ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കാൻ മടിക്കാത്ത രാക്ഷസന്മാരാണ് സിപിഎം നേതൃത്വം. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാൻ മുതിരുന്നവർക്ക് ഒന്നിനും മടിയുണ്ടാകില്ല. സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം എകെജി സെൻ്ററിന് പടക്കമെറിഞ്ഞതെന്നും എന്നിട്ട് യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.
Comments