കൊൽക്കത്ത: എസ്എസ്സി റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലേക്കാണ് പാർത്ഥ ചാറ്റർജിയെ മാറ്റിയത്. മന്ത്രിയെ നേരത്തെ കൊൽക്കത്തയിലെ ബാങ്ക്ഷൽ കോടതി രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
സർക്കാർ ആശുപത്രിയായ എസ്എസ്‌കെഎമ്മിൽ പ്രവേശിപ്പിക്കുന്നത് രാഷ്‌ട്രീയ സ്വാധീനമുണ്ടാക്കാനുള്ള സാധ്യതയുള്ളതായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വാദങ്ങൾ പുരോഗമിക്കുകയാണ്.
വാണിജ്യ- വ്യവസായ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അനുമതിയും വാങ്ങിയിട്ടില്ലെന്നും കൃത്യസമയത്ത് തന്നെ ഹാജരായിട്ടുണ്ടെന്നും മന്ത്രിയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ അർപിത മുഖർജിയുടെ വസതിയിൽ നിന്നും കണ്ടെടുത്ത രേഖകളിൽ ഇരുവരും തമ്മിലുള്ള ബന്ധവും പണമിടപാടുകളും വ്യക്തമാണെന്ന് ഇഡിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വ്യക്തമാക്കി. നിസാരവൽകരിക്കാൻ കഴിയുന്ന കുറ്റമല്ലെന്നും വൻ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇഡി അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ വസതിയിൽ നിന്നാണ് ചാറ്റർജി അറസ്റ്റിലായത്. കണ്ടെടുത്ത മൊബൈൽ ഫോണുകൾ എന്താവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കുറ്റാന്വേഷണ രേഖകൾ, കമ്പനി വിശദാംശങ്ങൾ, വിദേശ കറൻസി, സ്വർണ്ണം എന്നിവയും തട്ടിപ്പുമായി ബന്ധപ്പെട്ടവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
നോൺ ടീച്ചിംഗ് സ്റ്റാഫ് (ഗ്രൂപ്പ് സി & ഡി), അസിസ്റ്റന്റ് ടീച്ചർ ,പ്രൈമറി സ്‌കൂൾ അധ്യാപകർ എന്നിവരുടെ റിക്രൂട്ട്മെന്റിലെ ക്രമക്കേടുകൾ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുകയാണ്. പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് ഈ അഴിമതി പുറത്തുവന്നത്. ഏപ്രിൽ 26, മെയ് 18 തീയതികളിലായി ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.
Comments