ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വ കാലയളവിൽ സൈനിക സേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും, യുവാക്കളുടെ ഭാവിയും ഇന്ന് അപകടത്തിലാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനായി വ്യോമസേന നടത്തുന്ന പരീക്ഷ ഇന്നാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ലാബിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്. ഇതിന്റെ ഫലമായി നമ്മുടെ രാജ്യവും, സുരക്ഷയും ഇന്ന് അപകടത്തിലാണ്. 60,000 സൈനികരാണ് എല്ലാവർഷവും സൈന്യത്തിൽ നിന്നും വിരമിക്കുന്നത്. ഇതിൽ വെറും മൂവായിരം പേർക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. അങ്ങനെയെങ്കിൽ നാല് വർഷത്തെ മാത്രം കരാറിന് ശേഷം മടങ്ങിയെത്തുന്ന സൈനികരുടെ കാര്യം എന്തായിരിക്കുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഹിന്ദിയിൽ ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പദ്ധതിയ്‌ക്കെതിരെ നേരത്തെയും നിരവധി തവണ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. പദ്ധതി യുവാക്കളുടെ ഭാവി ഇല്ലാതാക്കുമെന്നായിരുന്നു രാഹുൽ ഉന്നയിച്ച പ്രധാന വിമർശനം. എന്നാൽ കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും വിമർശനങ്ങൾ കാറ്റിൽപറത്തി ആവശത്തോടെയാണ് രാജ്യത്തെ യുവാക്കൾ റിക്രൂട്ട്‌മെന്റ് നടപടികൾക്കായി അണിനിരക്കുന്നത്.
Comments