ന്യൂഡൽഹി : ഡൽഹിയിലെ ലുട്ടിയൻസ് മേഖലയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി ഡൽഹി പോലീസ്. നിയുക്ത രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ചാണ് ക്രമീകരണങ്ങൾ നടപ്പാക്കുകയെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചവരെ കൗടില്യ റൗണ്ട് എബൗട്ട്, തീൻ മൂർത്തി മാർഗ്, ടീൻ മൂർത്തി, അക്ബർ റോഡ്, റൗണ്ട് എബൗട്ട് ഗോൾ മേത്തി, കൃഷ്ണ മേനോൻ മാർഗ്, വിജയ് ചൗക്ക്, കെ കാമരാജ് മാർഗ് എന്നിവിടങ്ങളിൽ യാത്ര പാടില്ല. സുനെഹ്രി മസ്ജിദ്, റാഫി മാർഗ്, റൗണ്ട് എബൗട്ട്, റെയിൽ ഭവൻ, സൻസദ് മാർഗ്, ഇംതിയാസ് ഖാൻ മാർഗ്, ഗുരുദ്വാര രകബ്ഗഞ്ച് റോഡ്, റൗണ്ട് എബൗട്ട് പട്ടേൽ ചൗക്ക്, റെയ്സിന റോഡ്, ഡോ രാജേന്ദ്ര പ്രസാദ് റോഡ്, മൗലാന ആസാദ് റോഡ്, മോത്തിലാൽ നെഹ്റു മാർഗ് എന്നീ റോഡുകളും ഒഴിവാക്കാൻ നിർദേശമുണ്ട്.
ന്യൂഡൽഹിയിലെ സെൻട്രൽ ഹാളിൽ 10.05 ന് ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ, ലോക്‌സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. ചീഫ് ജസ്റ്റിസ് എൻ.വി രമണ നിയുക്ത രാഷ്‌ട്രപതിയ്‌ക്ക് സത്യവാചകം ചെല്ലിക്കൊടുക്കും. തുടർന്ന് മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകും. ശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്യും.10.35 ന് ചടങ്ങ് അവസാനിക്കും.
Comments