ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനായി ലണ്ടനിലെത്തിയ ഇന്ത്യൻ നിരയ്‌ക്ക് ആവേശ കരമായ സ്വീകരണമൊരുക്കി ഇന്ത്യൻ വംശജർ. ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ടേബിൾ ടെന്നീസ് താരങ്ങളാണ് ആദ്യം ലണ്ടനിലെത്തിയത്. ഈ മാസം 28-ാം തിയതി മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്.
322 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. 215 കായിക താരങ്ങളും 107 മറ്റ് ഒഫീഷ്യൽസുമടങ്ങുന്നതാണ് ഇന്ത്യൻ സംഘം. ലോകകായികരംഗത്തും ഒളിമ്പിക്സിലും മെഡൽ നേടുന്ന വമ്പൻ നിരയാണ് ഇന്ത്യയുടേത്. നീരജ് ചോപ്ര, പി.വി.സിന്ധു, മീരാഭായ് ചാനു, ലവ്ലീന ബോർഗോഹെയ്ൻ, ബജരംഗ് പൂനിയ, രവികുമാർ ദഹിയ, മണിക് ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർ പാൽ സിംഗ്, ഹിമാ ദാസ്, അമിത് പങ്കാൽ എന്നിവരെല്ലാം മെഡൽ നേടുമെന്നുറപ്പുള്ളവരാണ്.
കൊറോണയ്‌ക്ക് മുമ്പ് 2018ലാണ് ഇതിന് മുമ്പ് കോമൺവെൽത്ത് ഗെയിംസ് നടന്നത്. ഓസ്ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ മുന്നേറിയത്.
ട്രാക് ആന്റ് ഫീൽഡ് ഇനങ്ങളിൽ ലോകചാമ്പ്യൻഷിപ്പിൽ ജാവലിനിൽ താൻ സ്ഥിരതയാർന്ന ലോകതാരം തന്നെയെന്ന് തെളിയിച്ച് വെള്ളി നേടിയ നീരജ് ചോപ്രയും ഫൈനലിലെത്തിയ വനിതാ താരം അന്നുവും മികച്ച മെഡൽ പ്രതീക്ഷയാണ്.
ലോംഗ്ജംപിലെ മലയാളി താരം ശ്രീശങ്കറും കോമൺവെൽത്തിൽ തിളങ്ങുമെന്നാണ് ഐഒഎ സെക്രട്ടറി രാജീവ് മേത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഷൂട്ടിംഗ് ഇത്തവണ മത്സര ഇനമാക്കാത്തതിനാൽ നിരാശയുണ്ടെന്നും മേത്ത പറഞ്ഞു. അഞ്ച് ഗെയിംസ് വില്ലേജുകളി ലായിട്ടാണ് സംഘത്തിന്റെ താമസം. ക്രിക്കറ്റ് പ്രത്യേക ഇനമായതിനാൽ വനിതാ ക്രിക്കറ്റ് ടീമിന്റെ താമസം ബർമിംഗ്ഹാമിലാണ്.
Comments