തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. അന്ന് ഇടതുപക്ഷ മുന്നണിയുടെ ഓഫീസുകളിൽ ദേശീയപതാക ഉയർത്തും അലങ്കരിക്കും പ്രതിജ്ഞ ചൊല്ലുമെന്നും ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നേരത്തെ സ്വാതന്ത്ര്യദിനത്തിന് ഓഫീസുകളിൽ പതാക ഉയർത്താൻ സിപിഎമ്മും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആഘോഷത്തിന് ഇടതുമുന്നണിയും ഒരുങ്ങുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത പ്രസ്ഥാനമെന്ന വിമർശനം വർഷങ്ങളായി സിപിഎമ്മിനെതിരെ ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് 75 ാം വാർഷിക സമയത്ത് വിപുലമായി ആഘോഷിക്കാൻ ഇടതുകക്ഷികൾ തീരുമാനിച്ചത്.
ഓഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടി നടത്തും. എൽഡിഎഫ് ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. സ്വാതന്ത്ര്യദിന പ്രതിജ്ഞ എടുക്കുമെന്നും ഇപി ജയരാജൻ അറിയിച്ചു.
സി കേശവൻ ദിവാൻ ഭരണത്തിനെതിരെ ചരിത്ര പ്രസംഗം നടത്തിയ കോഴഞ്ചേരിയിൽ ഓഗസ്റ്റ് 11 ന് പരിപാടി സംഘടിപ്പിക്കും. 12 ന് വൈക്കം സത്യഗ്രഹ ഭൂമിയിൽ ദേശീയ പതാക ഉയർത്തി വിപുലമായ പരിപാടി സംഘടിപ്പിക്കും. 13 ന് പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അവിടെയും 14 ന് കോഴിക്കോട് കടപ്പുറത്തും പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് ഒരു ദൗത്യവും നിർവ്വഹിച്ചിട്ടില്ലാത്ത സംഘടനകൾ ഇപ്പോൾ അതിന്റെ അവകാശികളായി രംഗപ്രവേശം ചെയ്യുകയാണ്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യദിനം വിപുലമായ തോതിൽ ആഘോഷിക്കേണ്ട പ്രത്യേക സാഹചര്യം ഇന്ത്യൻ രാഷ്‌ട്രീയത്തിലുണ്ടെന്ന് ജയരാജൻ പറഞ്ഞു.
Comments