കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിലെടുത്ത സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം.സസ്‌പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്‌ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.
തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്. ഇന്ന് ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയും. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിലവിൽ നിർദേശം നൽകിയത്. ഇന്നലെ സസ്‌പെൻഷനിലായ സി.പി.ഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്.
അതേസമയം സജീവന്റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തൊലി ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പോലീസ് സർജ്ജന്റെ മൊഴിയെടുക്കും. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. സജീവനെതിരെ കേസെടുത്തത് മരിച്ചതിന് മുൻപാണോ ശേഷമാണോ എന്നറിയുകയാണ് ലക്ഷ്യം.
വടകര സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.
Comments