കൊൽക്കത്ത: അഴിമതി കേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ കവർച്ച. വീടിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. സൗത്ത് 24 പർഗനാസിലെ വസതിയിലായിരുന്നു മോഷണം നടന്നത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പൂട്ടിക്കിടന്നിരുന്ന വീട് കുത്തിപ്പൊളിച്ചായിരുന്നു മോഷ്ടാക്കൾ അകത്തു കയറിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗുകളിൽ സാധനങ്ങളുമായി പുറത്തേക്ക് വരികയായിരുന്നു.
വലിയ ബാഗുകളിൽ പണവുമായി ചിലർ വീട്ടിൽ നിന്നും പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്നാണ് അവർ കരുതിയത്. പിന്നീട് നടന്നത് മോഷണമാണെന്ന് വ്യക്തമായതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട്ടിൽ പരിശോധന നടത്തി.
ബുധനാഴ്ച പാർത്ഥ ചാറ്റർജിയുടെ സഹായ അർപ്പിതയുടെ അപ്പാർട്ട്‌മെന്റിൽ നിന്നും പണവും സ്വർണവും ഇഡി ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പാർത്ഥ ചാറ്റർജിയുടെ വീട്ടിലും സമാനമായ രീതിയിൽ പണവും സ്വർണവും ഉണ്ടെന്ന് കരുതിയാകാം മോഷ്ടാക്കൾ എത്തിയത് എന്നാണ് സൂചന. 18.90 കോടി രൂപയും, അഞ്ച് കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്.
Comments