മുംബൈ: നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെയുള്ള കേസിനെ വിമർശിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ഏറെ താരത്തിന്റെ ഏറെ വിവാദമായ ഫോട്ടോഷൂട്ട്. പിന്നാലെ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തുകയും രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനെയാണ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി വിമർശിച്ചിരിക്കുന്നത്.
രൺവീറിനെതിരായി എടുത്തിരിക്കുന്ന കേസ് വലിയ മണ്ടത്തരമാണെന്നാണ് അഗ്‌നിഹോത്രി അഭിപ്രായപ്പെട്ടത്. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ സംഭവത്തിൽ സംവിധായകൻ പ്രതികരിച്ചത്. രൺവീറിനെതിരായ എഫ്‌ഐആർ വലിയ മണ്ടത്തരമാണ്. സ്ത്രീകളുടെ വികാരം വൃണപ്പെടുന്നു എന്നാണ് എഫ്‌ഐആറിൽ എഴുതിയിരിക്കുന്നത്. സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? അതിനാൽ ഇതൊരു മണ്ടൻ വാദമാണ് എന്നാണ് സംവിധായകന്റെ അഭിപ്രായം.
ജൂലൈ 21നാണ് രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എൻജിഒ ഭാരവാഹിയും വനിതാ അഭിഭാഷകയുമാണ് രൺവീർ സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമാ രംഗത്ത് നിന്നും സ്വര ഭാസ്‌കർ, രാം ഗോപാൽ വർമ്മ തുങ്ങിയ നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. 1972-ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സ് നടത്തിയ ഐക്കണിക് ഫോട്ടോഷൂട്ടിനോടുള്ള ആദരവായാണ് പേപ്പര്‍ മാസികയ്‌ക്ക് വേണ്ടിയുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ’ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
Comments