ചെന്നൈ: ഓൺലൈൻ ഗെയിമായ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ. 47-കാരനായ പ്രഭുവാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് സംഭവം. റമ്മി കളിച്ച് ഇദ്ദേഹത്തിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. കൂടാതെ കേരള ലോട്ടറിയെടുത്ത് 3 ലക്ഷം രൂപയും പ്രഭുവിന് നഷ്ടപ്പെട്ടതായി വിവരമുണ്ട്.
റമ്മി കളിക്കാനായി പ്രഭു സ്വന്തം വീട് വരെ പണയം വെച്ചതായി ബന്ധുക്കൾ പറയുന്നു. ഒടുവിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ആത്മഹത്യയിൽ കലാശിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 17 പേർ സംസ്ഥാനത്ത് ഇത്തരത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
ചതിക്കുഴികളൊരുക്കുന്ന ഇത്തരം ഗെയിമുകൾ വിലക്കണമെന്ന ശുപാർശയാണ് തമിഴ്‌നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രുവിന്റെ അദ്ധ്യക്ഷതയിലുള്ള വിദഗ്ധ സമിതി മുന്നോട്ടുവെച്ചത്. 2021ൽ ഓൺലൈൻ ഗെയിമിംഗ് നിരോധിച്ച് സർക്കാർ നിയമനിർമാണം നടത്തിയെങ്കിലും അതേ വർഷം തന്നെ മദ്രാസ് കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയിൽ സർക്കാർ നൽകിയ അപ്പീൽ ഇനിയും പരിഗണിക്കാനിരിക്കുകയാണ്.
Comments