കൊച്ചി : കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഈ മൂന്ന് പ്രതികളും കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനിടെയാണ് കളമശ്ശേരിയിൽ ബസ് കത്തിച്ചത്. 2005 സെപ്റ്റംബർ 9 നായിരുന്നു സംഭവം. എറണാകുളത്തെ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസാണ് അക്രമികൾ തോക്ക് ചൂണ്ടി തടഞ്ഞത്. രാത്രി 9.30 നായിരുന്നു അക്രമം. ബസിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം വാഹനം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
2010 ഡിസംബറിലാണ് എൻഐഎ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഫയലുകൾ പിന്നീട് കാണാതായി. കേസിന്റെ വിചാരണ 2019 ലാണ് തുടങ്ങിയത്. മഅദനിയുടെ ഭാര്യ അടക്കം 11 പേരാണ് കേസിലെ പ്രതികൾ. ഇവർ വിചാരണ നേരിടാനിരിക്കെയാണ് മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Comments