തിരുവനന്തപുരം: അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി സർക്കാർ നടത്തിയ നരവേട്ടയ്ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു. ശത്രുക്കളെ എന്ന പോലെയാണ് പോലീസിനെ ഉപയോഗിച്ച് ഭക്തരെ സർക്കാർ അടിച്ചമർത്തിയത്. നിലയ്‌ക്കലിൽ ഉൾപ്പെടെ അയ്യപ്പ ഭക്തന്മാർക്കെതിരെ നടന്ന പോലീസ് അതിക്രമം ഏവരും കണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പമ്പയിലും സന്നിധാനത്തും ഉൾപ്പെടെ ഭക്തരെ മർദ്ദിച്ച പോലീസ്, ഭക്തരുടെ വാഹങ്ങൾ ഉൾപ്പെടെ തല്ലി തകർത്തു. ഇതിന് നേതൃത്വം കൊടുത്ത പോലീസുകാർ വിചാരണ നേരിടണമെന്ന വിധി സർക്കാർ നടത്തിയ നരവേട്ടയ്‌ക്കും ജനാധിപത്യ ധ്വംസനത്തിനും എതിരായ വിധിയാണ്. സത്യമേ വിജയിക്കൂ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ആർ വി ബാബു പറഞ്ഞു.
കോടതി വിധി വിശ്വാസികളുടെ വിജയമാണ്. വിശ്വാസികൾ നടത്തിയ ത്യാഗനിർഭരമായ പോരാട്ടത്തെ തച്ചുതകർക്കാൻ ശ്രമിച്ച സർക്കാർ ഈ വിധിയിലൂടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഇതിന് ഉത്തരം പറയേണ്ടത് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആർ വി ബാബു ജനം ടി വിയോട് പറഞ്ഞു. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments