ചെന്നൈ: പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ചിത്രങ്ങൾ ചെസ് ഒളിമ്പ്യാഡിന്റെ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 44-ാം ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുമ്പോൾ മത്സരത്തിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രി മോദിയുടേയും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് തമിഴ്‌നാട് സർക്കാരിന് ലഭിച്ച ഉത്തരവ്.
ജസ്റ്റിസ് മുനീശ്വർ നാഥ് ഭന്ദാരിയും ജസ്റ്റിസ് എസ് ആനന്ദിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇന്ത്യ വേദിയാകുന്ന ചെസ് ഒളിമ്പ്യാഡ്-2022 ഇത്തവണ തമിഴ്‌നാട്ടിൽ നടക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ മുഖ്യമന്ത്രി സ്റ്റാലിനെ മാത്രം ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ എത്തിയ ഹർജിയിലാണ് ഇടപെടലുണ്ടായത്.
പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നതിനാലും ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശങ്ങൾ ഉണ്ടെന്നതിനാലും പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ചിത്രങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്താത്തതിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള ഒരു പരിപാടി രാജ്യത്ത് നടക്കുമ്പോൾ അത് സംസ്ഥാനത്തിന്റെ പരിപാടിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിന്റെ പ്രാധാന്യം വിസ്മരിക്കരുതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ചിത്രം മനഃപൂർവ്വം ഒഴിവാക്കിയതല്ലെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. രാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ് പുരോഗമിച്ചിരുന്നതിനാലാണ് ഉൾപ്പെടുത്താതിരുന്നതെന്നും കോടതിയിൽ വ്യക്തമാക്കി.
രാജ്യത്ത് അന്താരാഷ്‌ട്ര പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അത് രാഷ്‌ട്രപതിയുടേയും പ്രധാനമന്ത്രിയുടെയും പ്രസ്തുത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടേയും കീഴിലാണെന്ന് ഓർക്കണണമെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.
Comments