കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസിൽ അറസ്റ്റിലായ തൃണമൂൽ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ പ്രതികരണം പുറത്ത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് പാർത്ഥയുടെ നിലപാട്. ഗൂഢാലോചനയുടെ ഭാഗമായി തന്നെ അഴിതിക്കേസിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് പാർത്ഥ പ്രതികരിച്ചു. കാലം യാഥാർത്ഥ്യത്തെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ 20 വർഷത്തോളമായി തൃണമൂലിന്റെ സെക്രട്ടറി ജനറലായിരുന്ന പാർത്ഥ ചാറ്റർജി, മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തൻ കൂടിയായിരുന്നു. 2022 ആരംഭത്തിൽ പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായും പാർത്ഥ ചാറ്റർജിയെ നിമയിച്ചു. എന്നാൽ ഇഡിയുടെ റെയ്ഡിനിടെ കോടികണക്കിന് രൂപയും സ്വർണാഭരണങ്ങളും പാർത്ഥയുടെ ഉറ്റസുഹൃത്തായ നടി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതോടെ പാർത്ഥയ്‌ക്കെതിരായ തെളിവുകളുടെ ശക്തിയാർജ്ജിച്ചു. അദ്ധ്യാപക നിമയമനത്തിൽ അഴിമതി നടന്ന സമയത്ത് ബംഗാളിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി.
അഴിമതിക്കേസിൽ നാണംകെട്ട തൃണമൂൽ സർക്കാർ ഒടുവിൽ മന്ത്രിസഭയിൽ നിന്ന് പാർത്ഥയെ പുറത്താക്കിയാണ് തടിതപ്പിയത്. നിലവിൽ പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും, തൃണമൂൽ കോൺഗ്രസിൽ നിന്നും, തന്റെ വിശ്വസ്തനെ നീക്കം ചെയ്ത് പൊതുജനത്തിന് മുമ്പിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് മമതാ ബാനർജി. അതിനിടെ അർപ്പിതയുടെ മറ്റൊരു അപ്പാർട്ട്‌മെന്റിലും വെള്ളിയാഴ്ച രാവിലെ ഇഡി റെയ്ഡ് നടത്തി. അർപ്പിതയുടെ അടുത്ത ബന്ധുക്കളുടെ വസതികളും തൃണമൂലിലെ മറ്റ് മന്ത്രിമാരുടെ നീക്കങ്ങളുമെല്ലാം ഇഡിയുടെ നിരീക്ഷണത്തിലാണ്.
Comments