ന്യൂഡൽഹി: സുപ്രീം കോടതിയെ സമീപിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം.
തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ട നടിയ്‌ക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു.
വിചാരണ അനന്തമായി നീട്ടാൻ നടിയും മുൻഭാര്യയും ശ്രമിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും ദിലീപ് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു.
മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് ശക്തമായ എതിർപ്പുണ്ടായിരുന്നു. തൊഴിൽപരമായും വ്യക്തിപരമായും എതിർപ്പുണ്ടായിരുന്നവരാണ് നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത്. മുൻ ഭാര്യയ്‌ക്കും കേസിൽ ഉൾപ്പെട്ട നടിക്കും സംസ്ഥാന പോലീസിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. അവരും തന്നെ ഈ കേസിൽ കുടുക്കാൻ വേണ്ടി പരിശ്രമിച്ചുവെന്നും ദിലീപ് വ്യക്തമാക്കുന്നു. അപേക്ഷയിൽ പോലീസ് ഉദ്യോഗസ്ഥയുടെ മറ്റ് വിവരങ്ങൾ ദിലീപ് വ്യക്തമാക്കിയിട്ടില്ല.
വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് അവർ മേൽക്കോടതിയുടെ ജഡ്ജിയായി പോകുന്നത് വരെ കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത ഉൾപ്പെടെ രംഗത്തെത്തുന്നതെന്നും ദിലീപ് പറയുന്നു. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കുമ്പോൾ ആക്രമിക്കപ്പെട്ട നടി മാദ്ധ്യമത്തിന് അഭിമുഖം നൽകിയത് ഗുരുതര പിഴവാണെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് ചൂണ്ടിക്കാട്ടി.
Comments