ന്യൂഡൽഹി:വിഭജനത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ഓഗസ്റ്റ് 14 ന് ത്രിവർണ്ണ പതാകയേന്തി മൗന ജാഥ സംഘടിപ്പിക്കുമെന്ന് ഭാരതീയ ജനത പാർട്ടി അറിയിച്ചു. വിവിധ പരിപാടികൾ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രഘടകം നിർദേശം നൽകി. പരിപാടികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആറു പേരുടെ സംഘത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ നിയോഗിച്ചു. ഹർഷവർദ്ധൻ, ദുഷ്യന്ത് കുമാർ, നരേന്ദ്ര സിംഗ്, അനിർബൻ ഗാംഗുലി, ശിവ് ശക്തി, പ്രീതി ഗാന്ധി എന്നിവരാകും സംഘത്തിൽ ഉണ്ടാവുക.
ജാഥയിൽ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറി. ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും മാർച്ചിന്റെ ഭാഗമായി ഉപയോഗിക്കാം. വിഭജനത്തെ അതിജീവിച്ചവരെ പാർട്ടി അനുമോദിക്കുമെന്നും ഇവരുടെ ചിത്രങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് ഓഗസ്റ്റ് 14 ന് അനുസ്മരണ ദിനം ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വിവിധ ഇടങ്ങളിൽ മൗന ജാഥയും പരിപാടികളും സംഘടിപ്പിക്കും. സാമൂഹിക വിഭജനം ഒഴിവാക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനും സാമൂഹിക ഐക്യവും മാനവിക ശാക്തീകരണവും ത്വരിത്വപ്പെടുത്താനുമാണ് ഈ ദിനത്തിൽ ലക്ഷ്യം വെയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Comments