ന്യൂഡൽഹി: ഹവാല പണമിടപാടിൽ മന്ത്രിയും ആം ആദ്മി നേതാവുമായ സത്യേന്ദ്രർ ജെയ്‌നെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കി കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനും ഭാര്യയ്‌ക്കും മറ്റ് എട്ട് സ്ഥാപനങ്ങൾക്കുമെതിരായി നൽകിയ കുറ്റപത്രം ഡൽഹി കോടതി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യേന്ദർ ജെയിൻ, ഭാര്യ പൂനം ജെയിൻ, സഹപ്രവർത്തകരായ അജിത് പ്രസാദ് ജെയിൻ, സുനിൽ കുമാർ ജെയിൻ, വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ, അക്കിഞ്ജൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പർയാസ് ഇൻഫോസോലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മംഗ്ലയതൻ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,ജെജെ ഐഡിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
2015-16 കാലത്ത് പൊതു പ്രവർത്തകനായിരുന്ന സമയത്ത് വിവിധ കമ്പനികളിൽ നിന്നും 4.81 കോടി രൂപയുടെ ഹവാല പണം സ്വീകരിച്ചു. ഈ തുക കൊൽക്കത്ത കേന്ദ്രീകൃതമായ എൻട്രി ഓപ്പറേറ്റർമാർക്ക് കൈമാറിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ തുക ഉപയോഗിച്ച് ഡൽഹിയിലും പരിസരങ്ങളിലുമായി കൃഷി ഭൂമി വാങ്ങുകയും കൃഷി ആവശ്യത്തിനായി എടുത്ത ലോണുകളുടെ തിരിച്ചടവിനും ഉപയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ മൂന്നു പ്രകാരം കുറ്റകൃത്യ വരുമാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതിനാൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. മന്ത്രിയുടെയും കൂട്ടാളികളുടെയും ബന്ധുക്കളുടെയും വസതികളിലും ഓഫീസുകളിലും രണ്ട് തവണ റെയ്ഡ് നടത്തിയിരുന്നു.
ആദ്യഘട്ട റെയ്ഡിൽ 2.85 കോടി രൂപയും 133 സ്വർണ്ണ നാണയങ്ങളും പിടിച്ചെടുത്തു. പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ളതും ഇയാൾ നിയന്ത്രിക്കുന്നതുമായ കമ്പനികളിൽ നിന്നും 4.81 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.2015-17 കാലയളവിൽ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാൾ ഏകദേശം 217 ശതമാനം കൂടുതൽ ഉണ്ടെന്ന് കാണിച്ച് 2018 ഡിസംബറിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
57 കാരനായ ജെയിൻ ആം ആദ്മി പാർട്ടി മന്ത്രിസഭയിൽ വകുപ്പില്ല മന്ത്രിയായിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 30 നാണ് ഇഡി അറസ്റ്റ് ചെയ്തത്. സത്യസന്ധനും രാജ്യസ്‌നേഹിയുമായ വ്യക്തിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജെയിനിന്റെ അറസ്റ്റിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്.
Comments