ന്യൂഡൽഹി: പശ്ചിമ ബംഗാൾ സ്കൂൾ നിയമന കുംഭകോണത്തിൽ മമത ബാനർജിക്കും, അനന്തിരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്കും പങ്കെന്ന് ബിജെപി. അഴിമതിയിൽ മമത ബാനർജിയാണ് പ്രധാന കുറ്റവാളി. ദിവസവും എട്ട് പത്ത് മണിക്കൂർ മമതയ്‌ക്കൊപ്പം ചിലവഴിക്കുന്നയാളാണ് അഴിമതി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജി. മമതയുടെ ആശീർവാദത്തോടെയാണ് അയാൾ അഴിമതി നടത്തിയിരിക്കുന്നത് എന്നത് വ്യക്തമാണെന്ന് ബിജെപി ബംഗാൾ ഉപാദ്ധ്യക്ഷൻ സൗമിത്ര ഖാൻ പറഞ്ഞു.
തന്നെയും അനന്തിരവനെയും രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ മമത. ഇനി മമതയുടെ നാടകങ്ങൾ അരങ്ങേറാനുള്ള സമയമാണ്. എന്നാൽ, അതുകൊണ്ടൊന്നും ഇനി അവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് സൗമിത്ര ഖാൻ പറഞ്ഞു.
ഇത്രയും വലിയ അഴിമതി ഒരിക്കലും മുഖ്യമന്ത്രി മമത ബാനർജിയുടെ അറിവില്ലാതെ നടക്കില്ലെന്ന് ബിജെപി നേതാവ് അനുപം ഹസ്ര പറഞ്ഞു. പാർത്ഥ ചാറ്റർജി ചെയ്ത അഴിമതികൾ മുഴുവൻ മമതയുടെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കള്ളപ്പണക്കേസിൽ അറസ്റ്റിലായ അർപ്പിതയും അദ്ധ്യാപക നിയമന കുംഭകോണ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജി മന്ത്രിസഭയിലെ അംഗവുമായിരുന്ന പാർത്ഥ ചാറ്റർജിയും തങ്ങൾ ഗൂഢാലോചനയുടെ ഇരകളാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. അദ്ധ്യാപക നിയമന അഴിമതിയിലെ 14 പേരുകൾ അർപ്പിത മുഖർജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments