ഒരു കാര്യം സാധിക്കുന്നതിനായി ശപഥമെടുക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു ശപഥമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫഹദ് ഫാസിൽ ചിത്രമായ ‘മഹേഷിന്റെ പ്രതികാര’ത്തിലെ മഹേഷിന്റെ ശപഥത്തെ വെല്ലും ബീഹാറിൽ നിന്നുള്ള ഒരു 62കാരന്റെ ശപഥം. ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ ഗ്രാമത്തിൽ നിന്നുള്ള ധരംദേവ് റാം എന്ന 62കാരൻ കുളിച്ചിട്ട് 22 വർഷമായി.
തന്റെ നാല്പതാം വയസ്സിൽ എടുത്ത ഒരു ശപഥമാണ് വർഷങ്ങളായി ധരംദേവ് റാം കുളിക്കാതിരിക്കാൻ കാരണമായിരിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തർക്കങ്ങൾ, കൊലപാതകങ്ങൾ എന്നിവ പൂർണ്ണമായും എന്ന് അവസാനിക്കുന്നുവോ അന്നേ താൻ കുളിക്കുകയുളളൂ എന്നതാണ് അദ്ദേഹത്തിന്റെ ശപഥം. തന്റെ ശപഥം ഒരു തരത്തിലും തെറ്റിക്കാൻ ധരംദേവ് അനുവദിച്ചിട്ടില്ല.
ബംഗാളിലെ ജഗ്ദാലിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇയാൾ പെട്ടന്നൊരു ദിവസം ഭക്ഷണവും കുളിയും ഉപേക്ഷിക്കുകയായിരുന്നു. കുളിക്കാതെ ജോലിയ്‌ക്ക് വരുന്നതിനെ തുടർന്ന് ഫാക്ടറിയിൽ നിന്നും ധരംദേവിനെ പിരിച്ചുവിട്ടു. എന്നാൽ കുളിക്കില്ല എന്ന ശപഥം തെറ്റിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. 2003ൽ അദ്ദേഹത്തിന്റെ ഭാര്യ മായാദേവി മരിച്ചു. 2022 ജൂലൈ 7 ന് മകനും മരണമടഞ്ഞു. എന്നാൽ ശപഥം തെറ്റിക്കാൻ ധരംദേവ് തുനിഞ്ഞില്ല. മരണാനന്തര കർമ്മങ്ങൾ ഇയാൾ കുളിക്കാതെയാണ് നടത്തിയത്.
Comments