ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പൊതുപരീക്ഷാ ക്രമക്കേട് കേസുകൾ അതിവേഗത്തിൽ പരിഗണിക്കുന്നതിനായി ഡൽഹി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കർശന നടപടിയും അതിവേഗ വിചാരണയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
2024-ലെ Public Examinations (Prevention of Unfair Means) Act പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും അനുബന്ധ കുറ്റകൃത്യങ്ങളും പുതിയ പ്രത്യേക കോടതിയാണ് പരിഗണിക്കുക. ഈ നിയമപ്രകാരം നിലവിലുള്ള എല്ലാ കേസുകളും പുതുതായി രൂപീകരിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു.
ഡൽഹിയിലെ റൗസ് അവന്യൂ കോടതി സമുച്ചയത്തിലാണ് പ്രത്യേക കോടതി പ്രവർത്തിക്കുക. ജുഡീഷ്യൽ ഓഫീസർ അനു ഗ്രോവർ ബാലിഗയെ പ്രത്യേക സി.ബി.ഐ. ജഡ്ജിയായി (Prevention of Corruption Act) നിയമിച്ചതായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.
പൊതു പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷകൾ 2024-ലെ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.















