ഇസ്ലാമാബാദ്: കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം നടത്തി ഇന്ത്യ മുന്നേറുമ്പോൾ പാകിസ്താനിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങേണ്ട ഗതികേടിൽ കായിക താരങ്ങൾ. ഖൈബർ പക്തൂൺക്വയിലെ ലാക്കി നഗരത്തിൽ നടന്ന ഒരു കബഡി മത്സരത്തിന് നേർക്ക് നടന്ന പോലീസ് വെടിവെപ്പാണ് കായിക താരങ്ങളുടെ പ്രതിഷേധത്തിന് കാരണം. മേല ഷഹാബ്ഖേൽ, ലാംഗർഖേൽ എന്നീ ഗ്രാമങ്ങളിലെ ഗ്രാമമുഖ്യന്മാരും ജനങ്ങളും താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖാസി ഇഷ്ഫാഖ് ചൗക്ക് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വെള്ളിയാഴ്ച നടന്ന കബഡി മത്സരത്തിനിടെ സ്ഥലത്തെത്തിയ പോലീസ്, മത്സരം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു. സംഘാടകരും കളിക്കാരും കാണികളും ഇത് നിരസിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ച് ആൾക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. കളിക്കളത്തിൽ വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് കായിക താരങ്ങളും ഗ്രാമ മുഖ്യന്മാരും ആരോപിച്ചു.
എന്നാൽ, കബഡി മത്സരത്തിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് മത്സരം നിർത്തി വെക്കാൻ ആവശ്യപ്പെട്ടതെന്ന് ജില്ലാ പോലീസ് മേധാവി സിയാവുദ്ദീൻ അഹമ്മദ് പറഞ്ഞു. പോലീസിന്റെ ആവശ്യം നിരസിച്ച സംഘാടകരും കാണികളും പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് വെടിവെപ്പ് ഉണ്ടായത് എന്നാണ് പോലീസിന്റെ ന്യായീകരണം.
Comments