കൊച്ചി : രാജ്യത്തിനുള്ളിൽ നിന്നുകൊണ്ട് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന സംഘടനകളെ തോക്കുകൊണ്ടാണ് നേരിടേണ്ടത് എന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചർച്ച ആവശ്യമില്ല, അവരെ തോക്ക് കൊണ്ട് നേരിടണം. ആയുധം താഴെവെച്ച് വരുന്നവരുമായി മാത്രമാകണം ചർച്ച എന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം പ്രശ്‌നബാധിത പ്രദേശങ്ങൾ മുൻപത്തേതിനെക്കാൾ ശാന്തമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ ഇടപെടലുകൾ ശക്തമായതോടെയാണ് പ്രദേശം ശാന്തമായത് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിനെതിരെ ആയുധം എടുത്തവരെ ആയുധം കൊണ്ട് തന്നെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയ്‌ക്കും മേലെയാണ് മതവിശ്വാസമെന്ന് വാദിക്കുന്നവരെ അംഗീകരിക്കാനാകില്ലെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. മതവിശ്വാസങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ രാജ്യത്ത് ജീവിക്കാനാകൂ എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇവർ.
Comments