പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ. മലയോര മേഖലകളിൽ ഉൾപ്പെടെ ഇടവേളയില്ലാതെ ശക്തമായ മഴ പെയ്യുകയാണ്. ജില്ലയിൽ 44 പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി.
കോന്നി താലൂക്കിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റേണ്ടി വരിക. ശബരിമല – പമ്പാ ത്രിവേണിയിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലയായ സീതത്തോട്ടിലടക്കം വീടുകളിൽ പോലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും ഉണ്ടാകാൻ സാദ്ധ്യതയുളള പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ നടത്തുന്നുണ്ട്.
റാന്നി അറയാഞ്ഞിലിമൺ ഗവ എൽപി സ്‌കൂൾ, പുറമറ്റം വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസ്, ആനിക്കാട് അങ്കണവാടി നമ്പർ 83 എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. റാന്നി അറയാഞ്ഞിലിമൺ ഗവ എൽപി സ്‌കൂളിലെ ക്യാമ്പിൽ മൂന്നു കുടുംബത്തിലെ 13 പേരെയാണ് മാറ്റിയത്. വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ നാലു പേരെയും മാറ്റിപ്പാർപ്പിച്ചു. ആനിക്കാട് അങ്കണവാടി നമ്പർ 83ലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറുപേരാണുളളത്. ളാഹയിൽ മണ്ണിടിച്ചിൽ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലു പേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിട്ടുമുണ്ട്.
മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് വെൺപാലയിലെ നാൽപതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെൺപാല പുതുവൽ ഭാഗത്താണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. നദി കരകവിഞ്ഞതോടെ സമീപ പുരയിടങ്ങളിൽ വെളളം കയറിയിട്ടുണ്ട്. നൂറോളം വീടുകളാണ് ഈ ഭാഗത്ത് ഉള്ളത്. വെള്ളം ഇനിയും ഉയർന്നാൽ നാൽപതോളം വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ് ഉള്ളതെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല പറഞ്ഞു.
Comments